പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ അവയ്‌ക്കെതിരെ വചനം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നറിയാമോ?

ജീവിതത്തില്‍ പലതരത്തിലുള്ള പ്രലോഭനങ്ങളും നേരിടുന്നവരാണ് നാം ഓരോരുത്തരും. പലവിധത്തിലുളള തിന്മകള്‍ക്കും നാം ചിലപ്പോഴെങ്കിലും അടിപ്പെട്ടുപോകാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തിന്മ ചെയ്യാനും പാപത്തിലേക്ക് വീഴാനും ഇടയാകുന്ന സാഹചര്യങ്ങളില്‍ വചനം ഏറ്റുപറഞ്ഞ് അവയെ തോല്പിക്കാന്‍ നമുക്കാവും.
ഉദാഹരണം പെട്ടെന്ന് കോപിക്കുന്ന പ്രകൃതമാണ് നമ്മുടേതെന്നിരിക്കട്ടെ ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് മര്‍ക്കോ 4:39 ഉദ്ധരിക്കാം. കടലിനെ ശാന്തമാക്കുന്ന രംഗമാണല്ലോ ഇവിടെയുള്ളത്.

അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോട് പറഞ്ഞു അടങ്ങുക. ശാന്തമാവുക. കാറ്റു ശമിച്ചു.പ്രശാന്തത ഉണ്ടായി..

ഈ വചനം നമുക്ക് ഹൃദിസ്ഥമാക്കി കോപത്തെ നിയന്ത്രിക്കാം.

നുണപറയുന്ന ശീലമാണ് ഉള്ളതെന്നിരിക്കട്ടെ അവിടെ ലൂക്ക 22:61 ഓര്‍മ്മിക്കുക. പത്രോസ്‌ക്രിസ്തുവിനെ തള്ളിപ്പറയുന്ന രംഗമാണ് ഇവിടെ. അതായത് ക്രിസ്തുവിനെ അറിയില്ലെന്ന് പത്രോസ് നുണ പറയുന്നു.

അസൂയയാണ് അടുത്ത പ്രശ്‌നം. ഇതിന് പരിഹാരമാണ് ലൂക്ക 15:31 ധൂര്‍ത്തപുത്രന്റെ ഉപമയാണ് ഈ അധ്യായത്തിലുള്ളത്. ധൂര്‍ത്തപുത്രന് പിതാവ് നല്കുന്ന സ്വീകരണത്തില്‍ മൂത്ത മകന്‍ അസൂയാലുവാകുന്നു. അപ്പോള്‍ പിതാവ് മൂത്ത മകനോട് പറയുന്നു, മകനേ നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ എനിക്കുള്ളതെല്ലാം നിന്റേതാണ്.

മറ്റുളളവര്‍ക്ക് കിട്ടുന്ന വളര്‍ച്ചയിലും അംഗീകാരത്തിലും അസൂയ ഉണ്ടാകുമ്പോള്‍ ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുക.

നിഷേധാത്മകചിന്തകള്‍ ഉടലെടുക്കുമ്പോള്‍ മര്‍ക്കോ 9:33, അപവാദം പറയാന്‍ തോന്നുമ്പോള്‍ ലൂക്ക 23:11, വെറുപ്പ് തോന്നുമ്പോള്‍ ലൂക്ക 13:34 എന്നിവയെല്ലാം നമുക്ക് ഉദ്ധരിക്കാവുന്നതാണ്.

പ്രലോഭനം സാധാരണം.പക്ഷേ അതിനെ അതിജീവിക്കാന്‍ നാം നടത്തുന്ന മാര്‍ഗ്ഗങ്ങളാണ് അസാധാരണമാകുന്നത്. അതിന് വചനം പോലെ ശക്തമായ മറ്റൊരു മരുന്നുമില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.