വചനം പറഞ്ഞ് പ്രാര്‍ത്ഥിച്ചപ്പോള്‍ അത്ഭുതകരമായ രോഗസൗഖ്യം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, തിരുവനന്തപുരത്ത് കോളജില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയം. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വചനപ്രസംഗത്തിന് പോകാനുള്ള സമയം. പക്ഷേ എനിക്കൊരു വചനവും കിട്ടുന്നില്ല. ദൈവം തന്നാല്‍ മാത്രമേ പ്രസംഗിക്കാന്‍ കഴിയൂ.

എത്ര വര്‍ഷം വചനം പറയുന്ന ആളാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. ചിലസമയത്ത് ദൈവം നമുക്ക് ഒന്നും തരില്ല. അതുപോലെയൊരുഅനുഭവമാണ് അത്. അന്ന് ധ്യാനത്തിന് കയറുന്നതിന് മുമ്പ് ഞാന്‍ ചാപ്പലില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നു. അപ്പോള്‍ ഒരു വചനം കിട്ടുകയും ചെയ്തു. അത് ഏശയ്യ 35 മൂന്നു മുതലുള്ള തിരുവചനങ്ങളായിരുന്നു.

പക്ഷേ ഞാന്‍ അത് ഉറക്കെപറഞ്ഞില്ല. കാരണം ഒന്നേയുള്ളൂ. ഈ പെണ്‍കുട്ടികളെല്ലാം സിസ്റ്റേഴ്‌സിന്റെനിര്‍ബന്ധം മൂലം വന്നിരിക്കുന്നവരാണ്. അവരോട് ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നുവെന്നെല്ലാം പറയുമ്പോള്‍ അവര്‍ക്കത് ഇഷ്ടമാകുമോയെന്ന് ഞാന്‍ മാനുഷികമായി ചിന്തിച്ചു. അതുകൊണ്ടാണ് ആ വചനം ഞാന്‍ അവരെക്കൊണ്ട് പറയിപ്പിക്കാതിരുന്നത്.

ഇക്കാര്യം ഓര്‍മ്മവന്നതേ ഞാന്‍ വേഗം ചെന്ന് ബൈബിളെടുത്ത് കുട്ടികളെക്കൊണ്ട് വചനമെടുത്ത് വായിപ്പിച്ചു. ദുര്‍ബല കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാല്‍മുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിന്‍. ഭയപ്പെട്ടിരിക്കുന്നവരോട് പറയുവിന്‍ ഭയപ്പെടേണ്ട, ധൈര്യം അവലംബിക്കുവിന്‍. ഇതാ നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു. ദൈവത്തിന്റെ പ്രതിഫലവുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും.

ധ്യാനം കഴിഞ്ഞ് സാക്ഷ്യം പറയാന്‍ വേണ്ടി ഒരുപെണ്‍കുട്ടി വന്നു. അവള്‍ പറഞ്ഞത് ഇതായിരുന്നു. കാല്‍മുട്ടിന് സര്‍ജറി ചെയ്തപെണ്‍കുട്ടിയായിരുന്നു അവള്‍. അതിന് ശേഷം ഇന്നുവരെ അവള്‍ മുട്ടുകുത്തിയിട്ടില്ല. പക്ഷേ ധ്യാനാവസരത്തില്‍ ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ക്ക് ശരീരത്തിലൂടെ വൈദ്യുതി കടന്നുപോകുന്നതുപോലെയുള്ള അനുഭവമുണ്ടായി. അവളത് ആദ്യം വിശ്വസിച്ചില്ല. എങ്കിലും രണ്ടാമതും മൂന്നാമതും അതേ അനുഭവം ഉണ്ടായി. അപ്പോള്‍ അവള്‍ മുട്ടുകുത്തി. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സൗഖ്യം.


ഈ വചനം അതിശക്തമായ വചനമാണ്. വിശ്വാസത്തോടെ ചൊല്ലിപ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി ഫലം കിട്ടുന്ന അതിശക്തമായ വചനമാണ് ഇത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.