കുമ്പസാരിക്കാത്തതിന് ഇതൊക്കെയാണോ നിങ്ങള്‍ പറയുന്ന ന്യായീകരണങ്ങള്‍?

എനിക്ക് ദൈവത്തോട് നേരിട്ടു സംസാരിക്കാമല്ലോ പിന്നെന്തിനാണ് ഞാന്‍ എന്റെ പാപങ്ങള്‍ ഒരു വ്യക്തിയോട്- പുരോഹിതനോട്- പറയുന്നത്. ഞാന്‍ ആരെയും കൊല്ലുകയോ എന്തെങ്കിലും മോഷ്ടിക്കുകയോ ചെയ്തിട്ടില്ലല്ലോ, പിന്നെന്തിനാണ് ഞാന്‍ കുമ്പസാരിക്കുന്നത്, എല്ലായ്‌പ്പോഴും ഞാന്‍ ഒരേ പാപംതന്നെയാണല്ലോചെയ്യുന്നത്.. ഇങ്ങനെ പറയുന്നവരെ നാം ധാരാളം കണ്ടിട്ടില്ലേ? ചിലപ്പോള്‍ നമ്മളില്‍ ചിലര്‍തന്നെ ഇപ്രകാരം പറഞ്ഞിട്ടുണ്ടാവാം.

വേറെ ചിലര്‍ ആരോപിക്കുന്നത് താന്‍ പാപങ്ങള്‍ ഏറ്റുപറയുന്ന വൈദികന്‍ തന്നെക്കാള്‍ പാപിയാണെന്നാണ്. അങ്ങനെയൊരാളോട് എന്തിനാണ് താന്‍ പാപം പറയുന്നത് എന്നാണ് അവരുടെ ചോദ്യം. ഇനിയും ചിലര്‍ പറയുന്നത് കുമ്പസാരക്കൂട് പേടി ജനിപ്പിക്കുന്നുവെന്നാണ്. ക്ലോസ്‌ട്രോഫോബിയ പോലെയുളള മനോരോഗത്തിന്റെ സാധ്യതയിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്. മറ്റുചിലരുണ്ട് അവര്‍പറയുന്നത് കുമ്പസാരിക്കാന്‍ സമയമില്ല, കുമ്പസാരിക്കാന്‍ പാപം ഓര്‍ക്കുന്നില്ല എന്നൊക്കെയാണ്..

ഇങ്ങനെ കുമ്പസാരത്തില്‍ നിന്ന് അകന്നുപോകാന്‍ കാരണങ്ങള്‍ നിരത്തുന്നത് എന്തുമാവാം. അത്തരക്കാരെല്ലാം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, പ്രാര്‍ത്ഥനയും ദൈവത്തോടുള്ളസംസാരവുംനല്ലതുതന്നെ. പക്ഷേ ഒരുവന്‍ എളിമപ്പെട്ട്ും മനസ്തപിച്ചും വൈദികനോട് പാപം ഏറ്റുപറയുമ്പോള്‍, അദ്ദേഹം പാപമോചനം നല്കുമ്പോള്‍ വിശ്വാസപരമായി നാം കരുതുന്നത് നമ്മുടെ പാപങ്ങള്‍ ദൈവം ക്ഷമിച്ചുവെന്നും അന്തിമവിധിനാളില്‍ ആ പാപങ്ങള്‍ ഓര്‍മ്മിക്കപ്പെടില്ല എന്നുമാണ്.

വൈദികരും നമ്മെപോലെ സാധാരണ മനുഷ്യരാണ്. ചിലപ്പോള്‍ കുമ്പസാരത്തിനണയുന്ന വ്യക്തിയെക്കാള്‍ പാപിയുമായിരിക്കാം. വൈദികന്റെ യോഗ്യതയോപുണ്യമോ പാപമോ കണക്കിലെടുത്തല്ല പാപം മോചിക്കപ്പെടുന്നത്.ദൈവത്തോടാണ് നാം പാപം ഏറ്റുപറയുന്നതെങ്കില്‍ പാപം മോചിക്കുന്നതും ദൈവം തന്നെയാണ്. അങ്ങനെയൊരു വിശ്വാസം നമുക്കുണ്ടായിരിക്കണം.

ദൈവത്തിന് മുമ്പില്‍ നിരുപാധികം കീഴടങ്ങി എളിമപ്പെട്ട് പാപം ഏറ്റുപറയുമ്പോള്‍ നാം അവിടുത്തെകരുണയാണ് സ്വന്തമാക്കുന്നത്. വലിയ പാപംചെയ്തതുകൊണ്ടല്ല വിശുദ്ധരെല്ലാം സ്വയം പാപികളെന്ന് വിശേഷിപ്പിച്ചത് അവര്‍ക്ക് തങ്ങളുടെ നിസ്സാരത മനസ്സിലായിരുന്നു.

ഒരു സാധാ വിളക്കിന്റെ ചൂടിനെക്കാള്‍ വളരെ കൂടുതലാണല്ലോ സൂര്യന്റെ ചൂട്.ദൈവവുമായി താരതമ്യംചെയ്യുമ്പോള്‍ നമ്മുടെ പാപങ്ങള്‍ വലുതാണ്. നാം പാപികളായതുകൊണ്ട് തന്നെ ഇടയ്ക്കിടെയുള്ള കുമ്പസാരം അത്യാവശ്യമാണ്.

സാത്താന്‍ പലപല കാരണങ്ങള്‍ നിരത്തി നമ്മെ കുമ്പസാരത്തില്‍ നിന്ന് അകറ്റിക്കൊണ്ടുപോകും. നാം അവന്റെസൂത്രങ്ങളില്‍ വീഴാതിരിക്കുക. അതാണ് നമുക്ക് ചെയ്യാനുള്ള ഏക മാര്‍ഗ്ഗം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.