എവിടെ പോയാലും എന്തു ചെയ്താലും ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കാമോ, അത്ഭുതം അനുഭവിച്ചറിയാം

ഓരോ ദിവസവും എത്രയെത്ര കാര്യങ്ങള്‍ ചെയ്യുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ പല തിരക്കുകള്‍ക്കും പല ജോലികള്‍ക്കും ഇടയില്‍ അത്യാവശ്യമായ ചിലവയൊക്കെ മറന്നുപോകുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങള്‍ ചിലപ്പോള്‍ കുടുംബത്തിലോ ഓഫീസിലോ ചെറിയ നീരസങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ദൈവവചനം പറഞ്ഞ് നാം ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ ദൈവത്തിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം. നാം ചെയ്യാന്‍ പോകുന്ന ജോലി എന്തുമായിരുന്നുകൊള്ളട്ടെ, ജോലിക്കു പോകുന്നു, ഷോപ്പിംങിന് പോകുന്നു, സര്‍ക്കാര്‍ ഓഫീസുകളില്‍ എന്തെങ്കിലും ആവശ്യത്തിന് പോകുന്നു, മക്കളുടെ വിവാഹസംബന്ധമായ ആവശ്യങ്ങള്‍ക്ക് പോകുന്നു, ഇന്റര്‍വ്യൂവിന് പോകുന്നു, എന്തിന്, വിനോദത്തിനായി പാര്‍ക്കിലോ ഷോപ്പിംങ് മാളിലോ പോകുന്നു.

ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം നമുക്ക് ഈ വചനം പറയാം. ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ കിട്ടുന്ന നന്മകള്‍ ഇവയാണ്. ചെയ്യാനുള്ള ഒരു കാര്യവും നാം മറന്നുപോകുകയില്ല. നമുക്ക് ചെയ്തുകിട്ടേണ്ട സഹായങ്ങളോ കാര്യങ്ങളോ ദൈവഹിതപ്രകാരമുള്ളതാണെങ്കില്‍ കിട്ടാതെ വരില്ല. ഇനി ഇങ്ങനെ പ്രാര്‍ത്ഥിച്ചിട്ടും നമുക്ക് വേണ്ടവിധത്തിലോ ആഗ്രഹിച്ച രീതിയിലോ കിട്ടുന്നില്ലെങ്കില്‍, സംഭവിച്ചില്ലെങ്കില്‍ അത് ദൈവഹിതപ്രകാരമുള്ളതായിരുന്നില്ല എന്ന് മനസ്സിലാക്കുകയും വേണം. അതിന് പകരം നിരാശപ്പെടരുത്.

ദൈവവചനം ഫലരഹിതമാകുകയില്ല ദൈവവചനം നിവര്‍ത്തിക്കപ്പെടാതെ പോകുകയുമില്ല. അതുകൊണ്ട് നമുക്ക്ഇങ്ങനെ പ്രാര്‍ത്ഥിക്കാം.:

നിങ്ങൾ വാക്കാലോ പ്രവൃത്തിയാലോ എന്ത് ചെയ്താലും അതെല്ലാം കർത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയർപ്പിച്ചുകൊണ്ട് അവന്റെ നാമത്തിൽ ചെയ്യുവിൻ ( കൊളോസോസ് 3 : 17 )എന്ന വചനത്തിന്റെ ശക്തിയാല്‍ ഞാന്‍ ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന പ്രവൃത്തിയെ സമര്‍പ്പിക്കുന്നു.എന്റെ കൂടെയുണ്ടായിരിക്കണമേ, എന്റെ ഓര്‍മ്മയെ ഉണര്‍ത്തണമേ. എനിക്ക് സഹായമായി കൂടെയുണ്ടാവണമേ.എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിക്കുന്നതിനു നന്ദി പറയുന്നു ഈശോയേ നന്ദി..ഈശോയെ സ്‌തോത്രം ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.