വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളോ, ഈ തിരുവചനങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിക്കൂ

വിവാഹജീവിതത്തില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ദമ്പതികളുണ്ട്. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്ന കുടുംബങ്ങളുണ്ട്. പ്രശ്‌നമോ വര്‍ഷമോ ദൈവത്തിന് മുമ്പില്‍ പ്രധാനപ്പെട്ടതല്ല.

കാരണം ആയിരം ദിവസങ്ങള്‍ ഒരു ദിവസം പോലെയും ഒരു ദിവസം ആയിരം ദിനങ്ങള്‍ പോലെയുമാണ് ദൈവത്തിന്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ എന്തായാലും ദൈവസന്നിധിയിലേക്ക് സമര്‍പ്പിക്കുക. അതോടൊപ്പം വചനം പറഞ്ഞ് പ്രശ്‌നപരിഹാരത്തിനായി യാചിക്കുക. ദൈവം പറഞ്ഞതാണ് ദൈവവചനം. അവിടുത്തേക്ക് അത് തിരികെയെടുക്കാനോ മാറ്റിപ്പറയാനോ കഴിയില്ല. അതുകൊണ്ട് ദമ്പതികള്‍ ഈ വചനങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിക്കുക, നിങ്ങളുടെ പ്രശ്‌നം എന്തുതന്നെയായാലും വചനത്തിന്റെ ശക്തിയാല്‍ ദൈവം അതിനെ നിര്‍വീര്യമാക്കും.

ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവന്‍ ഭാഗ്യവാന്‍. അത് കര്‍ത്താവിന്റെ അനുഗ്രഹമാണ്.( സുഭാ: 18:22)

സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നുമില്ല, കോപിക്കുന്നുമില്ല, വിദ്വേഷം പുലര്‍ത്തുന്നുമില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല. സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു. സ്‌നേഹം സകലതും സഹിക്കുന്നു. സകലതും വിശ്വസിക്കുന്നു. സകലതും പ്രത്യാശിക്കുന്നു.( 1 കൊറീ 13;4-7)

അതുപോലെ തന്നെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്ന പോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെതന്നെയാണ് സ്‌നേഹിക്കുന്നത്. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. ക്രിസ്തു സഭയെ എന്നപോലെ അവന്‍ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍ നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്.
( എഫേ 5:28-30)

വീടും സമ്പത്തും പിതാക്കന്മാരില്‍ നിന്ന് അവകാശമായി കിട്ടുന്നു. വിവേകവതിയായ ഭാര്യയാവട്ടെ കര്‍ത്താവിന്റെ ദാനമാണ്. ( സുഭാ 19:14)

ഭര്‍ത്താക്കന്മാരേ ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം.( എഫേ 5:25)

സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമുക്ക് പര്യാലോചിക്കാം.
( ഹെബ്രാ 10:24)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.