സന്യാസം അരങ്ങിലെ കലാരൂപമല്ല, പച്ചയായ ജീവിതമാണ്… കക്കുകളി നാടകത്തിന്റെ പശ്ചാത്തലത്തില്‍ സി. നവ്യ ആന്‍സ് എഴുതിയ കുറിപ്പ് ശ്രദ്ധേയം

സന്യാസം അരങ്ങിലെ കലാരൂപമല്ല പച്ചയായ ജീവിതമാണ്. തെരുവില്‍ ഒരു കുട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തപ്പെടുമ്പോഴും വൃദ്ധര്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുമ്പോഴും ആദ്യം അമ്മേയെന്ന വിളിയെത്തുന്നത് കന്യാസ്ത്രീമാരുടെ നേര്‍ക്കാണ്. കക്കുകളി നാടകം വിവാദമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സിസ്റ്റര്‍ നവ്യ ആന്‍സ് എസ് എച്ച എഴുതിയ കുറിപ്പിലെ ഏതാനുംചില വരികളാണ് ഇവ. സന്യാസത്തെ അടച്ചാക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇതിലുള്ളത്. ഈ കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍ ചുവടെ ചേര്‍ക്കുന്നു.

കക്കുകളിയെക്കുറിച്ച് തന്നെ……

വേഷങ്ങളും വേഷ പ്പകർച്ചകളും എപ്പോഴും ചർച്ചയാകാറുണ്ട്. വില, നിറം, ഗുണമേന്മ, ഫാഷൻ, വ്യത്യസ്തത, എന്നിവയ്‌ക്കൊപ്പം ധരിക്കുന്ന വ്യക്തികൾ പ്രശസ്തരാണെങ്കിൽ അതിനെ അടിസ്ഥാനപ്പെടുത്തിയും വേഷങ്ങൾ ശ്രെദ്ധിക്കപ്പെടാറുണ്ട്. മോഡലുകളും സിനിമാതാ രങ്ങളുമൊക്കെ അതിനുദാഹരണങ്ങളാണ്. ശരീരം മറക്കാനും സംരക്ഷിക്കാനുമാണ് വസ്ത്രമെന്നതിനാൽ അൽപ്പവസ്ത്രവും, ധൂർത്ത് ലാളിത്യത്തിനെതിരെണെന്നതിനാൽ ആഡംബരവസത്രവു മൊക്കെ ചർച്ചവേദികളിലെ വിഷയങ്ങളാകാറുണ്ട്. മേൽവസ്ത്രമുപേക്ഷിച്ചു പാവപ്പെട്ടവനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഗാന്ധിജിയെപ്പറ്റി അറിയാത്ത ഭാരതീയരും വിരളമായിരിക്കും.

എന്നാൽ ഈ വിഭാഗങ്ങളിലൊന്നും പെടാത്ത സാധാരണക്കാരന്റെ ഉപയോഗവസ്ത്രത്തേക്കാളും വില കുറഞ്ഞതും നിറ ത്തിലോ, ഗുണത്തിലോ, ഫാഷനിലോ യാതൊരകർഷകത്വവുമില്ലാത്ത തീർത്തും ലളിതമായ ഒരു വസ്ത്രമാണ് ഇന്നു കേരളത്തിലെ കല, സാഹിത്യ, പ്രെത്യയശാസ്ത്ര, മതതീവ്രവാദ, മാധ്യമമേഖലകളെല്ലാം ആഘോഷിക്കുന്നത്. മനസ്സിലായല്ലോ അല്ലേ? കന്യാസ്ത്രീയുടെ വസ്ത്രം.

ലോകത്തിലെ ഒരു കറൻസിയും ഈ സാധാരണവസ്ത്രത്തിനു വലിയ വില കല്പിക്കില്ല. അപ്പോൾ വിലയല്ല പ്രകോപനത്തിനു കാരണം. ഏതു സദാചാരവാദിക്കും വിമർശിക്കാനാവാത്തവിധം വസ്ത്രധർമ്മം നിർവഹിക്കുന്നുവെന്നതിനാൽ അതും ചർച്ചക്ക് കാരണമല്ല. ഇനി കണ്ണ ഞ്ചിപ്പിക്കുന്ന നിറങ്ങളിൽ കൊതിപ്പിക്കുന്ന ഫാഷണുകളിൽ ഒരു കന്യാസ്ത്രിയും പ്രത്യക്ഷപ്പെടാറില്ല. ഈ വിഭാഗത്തിന് വേഷ പ്പകർച്ചകളില്ലെന്നതും ശ്രേദ്ധേയമാണ്. പൊതുജനം എപ്പോഴവരെ കണ്ടാലും എന്നും കാണുന്ന ആ സന്യാസവസ്ത്രത്തിലെ ‘സാധുവായി ‘ത്തന്നെയാണ്  കാണപ്പെടാറുള്ളത്.

രാവിലെ ഒരു തരം വേഷം ഉച്ചക്ക് മറ്റൊന്ന് വൈകുന്നേരം ഇതിലൊന്നും പെടാത്ത മറ്റൊരുത്തരം. ഇത്തരം മായാജാലങ്ങളുമില്ല. സ്ഥായിയായ വസ്ത്രം.

പിന്നെ എന്തിനാണ് ഈ വസ്ത്രത്തെ ഇങ്ങനെ ആഘോഷിക്കുകയും അപഹസിക്കുകയും ചെയ്യുന്നത്? എഴുത്തിനും അഭിനയത്തിനും ചിത്രരചനയ്ക്കും, മാധ്യമങ്ങൾക്കും മതതീവ്രവാദങ്ങൾക്കും, രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങൾക്കും ഇതു ഇഷ്ടവിഷയമാകുന്നതിന്റെ കാരണവും കണ്ടുപിടിക്കപ്പെടേണ്ടതാണ്. ഈ വസ്ത്രത്തിനു മാർക്കറ്റിൽ വലിയ വിലയില്ലെങ്കിലും മനുഷ്യമനസ്സുകളിൽ തകർക്കപ്പെടാനാവാത്ത കരിങ്കൽ പ്രതിഷ്ടകളായി ഇവർ സ്ഥാനം പിടിച്ചിരിക്കുന്നുവെന്നതോ?
കൊച്ചുകുഞ്ഞുങ്ങൾ മുതൽ വായോവൃദ്ധർ വരെ എല്ലാ മേഖലയിലുമുള്ളവർ ഈ വസ്ത്രത്തോട് കാട്ടുന്ന ആദരവിൽ അസൂയപൂണ്ടിട്ടാണോ?

ആരവങ്ങളില്ലാതെ ഉപവിയുടെ രാപ്പകലുകൾ സമ്മാനിച്ചു കടന്നുപോകുന്ന ഈ കന്യസ്ത്രീകൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം സൃഷ്ടിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും തങ്ങൾക്കു കഴിയാതെ പോകുന്നതിലെ പകയാണോ?ഈ വസ്ത്രവും ജീവിതാവസ്ഥയും ഇത്രമേൽ അരങ്ങുകളിലെ ആസ്വാദന വിഷയമാകണമെങ്കിൽ, അതിനെ കളങ്കപ്പെടുത്താൻ യഥാർദ്ധ്യത്തിന്റെ നിഴൽ പോലുമേശാത്തവിധം ചിത്രീകരിച്ചു വികലമാക്കാൻ ശ്രേമിക്കുന്നുവെങ്കിൽ ഇതിനുപിന്നിലെ അസഹിഷ്ണുത വലുതാണെന്നു വേണം മനസ്സിലാക്കാൻ.

കക്കുകളിക്കാർ മനസ്സിലാക്കിയതിൽ കുറെയൊക്കെ ശെരിയാണ്. ഇതു വലിയ വെല്ലുവിളിയാണെന്നതും, തകർക്കാൻ അത്ര എളുപ്പമല്ലെന്നതും എത്തിപ്പിടിക്കാൻ പ്രയാസമേറിയതാണെന്നതും.കക്കുകളി കലാകാരന്മാരോടും, എഴുത്തുകാരോടും, ആസ്വാദകരോടും, ഇനിയുമാ നാടകത്തിനു ഒന്നാം സ്ഥാനം നൽകി ആദരിച്ച ജഡ്ജസിനോടും ഒത്താശനൽകിയ എല്ലാവരോടും പറയാനുള്ളത്എത്ര ശ്രമിച്ചാലും ഈ നാട്ടിലെ ജനത്തിന്റെ മുൻപിൽ ഈ കന്യാസ്ത്രീ യുടെ പ്രതിഛായ നഷ്ടപ്പെടുത്താൻ നിങ്ങള്ക്ക് കഴിയില്ല. പുകമറസൃഷ്ടിച്ചു അബദ്ധങ്ങൾ വിളമ്പി മാസ്‌തിഷ്കപ്രക്ഷാളനം നടത്തി ലക്ഷ്യങ്ങളെല്ലാം സാധിച്ചുവെന്ന നിങ്ങളുടെ ആത്മാനിർവൃതിക്കു വലിയ ആയുസ്സില്ല എന്നു നിസ്സംശയം പറയാം.

അതിന്റെ കാരണങ്ങൾ

ഈ ജനം കന്യാസ്ത്രീകളെ കണ്ടുതുടങ്ങിയിട്ടും കേട്ടുതുടങ്ങിയിട്ടും കാലമെറെയായി. ഇന്നലത്തെ മഴയിൽ കുരുത്ത തകരയല്ലെന്നർത്ഥം.
തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ കണ്ടാൽ ‘അമ്മേ ‘എന്ന വിളിയോടെ അറിയിപ്പെത്തുന്നത് മഠങ്ങളിലാണ്. പഴന്തുണിയിൽ പൊതിഞ്ഞെടുത്തു ആ കുഞ്ഞിനെ രക്ഷിക്കാൻ ആർക്കെങ്കിലും തോന്നിയാൽ അവരുടെ യാത്ര അവസാനിക്കുന്നതും കന്യാസ്ത്രീ മഠങ്ങളിൽ.തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മനസ്സിനോ, ശരീരത്തിനോ, ബുദ്ധിക്കോ വൈകല്യമുണ്ടെന്നു കണ്ടാൽ കണ്ണുനീരോടെ എന്നാൽ കൈവിടില്ലെന്ന പ്രത്യാശയോടെ മാതാപിതാക്കൾ കടന്നുവരുന്നതും കന്യാസ്ത്രീ മഠങ്ങളിലാണ്.

പലരും തങ്ങളുടെ ഗുരുസ്താനിയരായി ഇവരെ കാണാറുണ്ട്. അക്ഷരവെളിച്ചം പകർന്നുകൊടുത്തതുകൊണ്ടാണ്.വഴിതെറ്റിപ്പോകുന്ന ബാല്യകൗമാര യൗവ്വനങ്ങളെ തിരികെകൊണ്ടുവരാൻ ഏല്പിക്കുന്നതും, സ്വന്തം വീട്ടിൽ സുരക്ഷിതരല്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷണത്തിനേൽപ്പിക്കുന്നതും, വിവാഹബന്ധത്തിന്റെ തകർച്ചകൾ പരിഹരിക്കാൻ വിശ്വാസത്തോടെ ദമ്പതികൾ കടന്നു വരുന്നതും, ആരുമറിയരുതെന്നാഗ്രഹിക്കുന്ന എല്ലാ ജീവിതപ്രശ്നങ്ങളും തങ്ങളുടെ അഭിമാനത്തിന് ക്ഷതമേൽക്കാതെ പരിഹരിക്കുമെന്ന വിശ്വാസത്തോടെ തുറന്നുപറയുന്നതും ‘അമ്മേ ‘യെന്നും ‘സഹോദരി’യെന്നുമുള്ള അഭിസംബോധനയിൽ ഈ കന്യാസ്ത്രീകളോടാണ്.

ഉപേക്ഷിക്കപ്പെടുന്ന അപ്പനമ്മമാർ തങ്ങളുടെ മക്കളുടെ സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നതും എന്തെങ്കിലുമൊക്കെ കന്യാസ്ത്രീയെയാണ്.ആശുപത്രികിടക്കയിൽ സൗഖ്യത്തിന്റെ ദൂതുമായി കാലങ്ങൾക്കുമുൻപേ ആദ്യമെത്തിയ ഇവർ ഇന്നുമിവിടെ രോഗികളുടെ ആരോഗ്യത്തിനു കാവലിരിക്കുന്നുണ്ട്.ആത്മഹത്യയുടെ വക്കിലെത്തുന്ന പലരെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന അഭ്യർത്ഥനയോടെ പ്രാർത്ഥനയും ചികിത്സയും യാചിച്ചു ജാതിമതാഭേദമെന്യേ ആളുകൾ എത്തുന്നതും കത്തുന്ന കെ ടാവിളക്കിനൊപ്പം ലോകം മുഴുവൻ സുഖമായിരിക്കണമെന്ന് പ്രാർത്ഥിക്കുന്ന അതിനായി പ്രവർത്തിക്കുന്ന ഈ പാവങ്ങളുടെ അടുക്കലാണ്.ജീവിതം വഴിമുട്ടിനിൽക്കുന്ന പലരും ജീവിതമാർഗം തേടിയും വരുന്നുണ്ട്.

അസൂയപൂണ്ട പ്രിയരേ നിങ്ങൾ മനസ്സിലാക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. മനസ്സിന്റെ സമനിലതെറ്റി ഭ്രാന്തനെന്നും ഭ്രാന്തിയെന്നും വിളിച്ചു നിങ്ങള് ഉപേക്ഷിച്ച മാനസികാരോഗികളും ഈ കുപ്പായത്തിന് മുന്നിൽ ശാന്തരാകാറുണ്ട്. കാരണം നിങ്ങൾ ആർക്കും വേണ്ടാത്തവരല്ല നിങ്ങളെ ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു ഊട്ടിയും ഉറക്കിയും എല്ലാ ശാഠിയ ങ്ങൾക്കും തീർപ്പുകല്പിച്ചും അവരെ സംരക്ഷിക്കുന്നതും ഈ സാധുക്കൾ ത്തന്നെ. ഞങ്ങളെ ഇവർ ഉപദ്രവിക്കില്ല സ്നേഹിക്കും സംരക്ഷിക്കുമെന്ന് സമനിലതെറ്റിയ മനുഷ്യരുടെപോലും ഉള്ളിന്റെയുള്ളിൽ മാ ഞ്ഞുപോകാത്ത മഷിയിൽ കോറിയിടാൻ ഈ സന്യാസിനി കൾക്കായിട്ടുണ്ട്.
അതുകൊണ്ട് ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രേമിക്കുന്നവരെ വെറുതെ വിഡ്ഢിവേഷം കെട്ടിയാടാതെ. അഴിച്ചുവയ്ക്കൂ ഈ കക്കുകളിക്കുവേണ്ടി കരുതിയ ആടയാ ഭരണങ്ങളെല്ലാം. സന്യാസമെന്നു പറയുന്നത് നിങ്ങൾ കരുതുന്ന ‘ഉടായിപ്പു ‘പരിപാടിയല്ല.

എഴുതിതകർത്തവരും അഭിനയിച്ചു തിമിർത്തവരും വിധിയെഴുതി അംഗീകരിച്ചവരും അരങ്ങുകൾ അനുവദിച്ചു ആദരിച്ചവരും അഭിനന്ദിച്ചു തള്ളിമറിച്ചവരും സമയം പോലെ എന്താണ് ക്രിസ്ത്യൻ സന്യാസമെന്ന് ഒന്ന് പഠിക്കുന്നത് നല്ലതാണ്. ഇതൊരഭിപ്രായമാണ്. സഹതാപമുണ്ട് നിങ്ങളോട്.

വിവര ക്കേടു മെനഞ്ഞു ആളാകാൻ ശ്രെമിക്കുന്നവരെ വിവരമുള്ളവർ പുച്ഛിച്ചുതള്ളുമെന്നതുകൊണ്ട് പറഞ്ഞതാണ്. പഠനത്തെ സമയനഷ്ടമായും ആഡംബരമയും കണ്ടു ഒഴിവാക്കേണ്ടതില്ല. ഉപകാരപ്പെടും. ഏറ്റവും കുറഞ്ഞത് സന്യാസാ ശ്രമങ്ങളിലെ ‘ദിനചര്യ ‘എങ്കിലും മനസ്സിലാക്കിയാൽ നിങ്ങളുടെ ജീവിതത്തിനു അതൊരുമുതൽക്കൂട്ടാവുകയും ചെയ്യും. ഇനിയും കക്കുകളിക്കുമ്പോൾ തിരക്കഥ കുറച്ചുകൂടി റിച്ച് ആയിരിക്കുമല്ലോ.
പേരിനും പ്രശസ്തിക്കും അംഗീകാരത്തിനും മറ്റു ലാഭങ്ങൾക്കും വേണ്ടി ഞങ്ങൾ ആരുടെ വീട്ടുപടിക്കലും വരുന്നില്ല. വേണ്ടാത്തതുകൊണ്ടാ.

വന്നിട്ടുണ്ട്.ഞങ്ങൾ മക്കളായി കരുതുന്ന അനാഥരുടെ എണ്ണം കൂടിയിട്ട് അവരുടെ അന്നത്തിനു ഞങ്ങളുടെ അധ്വാനഫലം പോരെന്നു വന്നപ്പോൾ ഭിക്ഷാടനത്തിന്. അത് ഇനിയും വരും. ഞങ്ങളുടെ തമ്പുരാൻ കർത്താവീശോ മിശിഹാ പറഞ്ഞിട്ടുണ്ട് “എന്റെ ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തതെന്ന് “. അവനെ സ്നേഹിക്കാനും, ശുറൂഷിക്കാനും അവന്റെ സുവിശേഷത്തിന് ജീവിതംകൊണ്ടു വ്യാഖ്യാനം നൽകാനും ഇറങ്ങിതിരിച്ചവരാണ് ഞങ്ങൾ.

കരുണയർഹിക്കുന്നവർ ഇവിടെയുള്ളിടത്തോളം കരുണവറ്റാത്ത കന്യസ്ത്രീകളും ഉപവിയുടെ പ്രവർത്തനങ്ങളുമായി ഇവിടെയുണ്ടാകുമെന്നതുകൊണ്ട് കക്കുകളിക്കും കബഡികളിക്കും ക്യാരംസ് കളിക്കും ഇനി ആരെങ്കിലും തിരക്കഥ രചിക്കുന്നുണ്ടെങ്കിൽ സ്വയം അപഹാസ്യരാകാതെ ആ സമയം ഏതെങ്കിലും പ്രയോജനപ്രദമായ പ്രവർത്തികൾക്കുപയോഗിക്കണമെന്ന് താത്പര്യ പ്പെടുന്നു.
സത്യത്തിൽ കക്കുകളിക്കാരെ, നിങ്ങള്ക്ക് ഭീഷണിയായി തോന്നുന്നത് കന്യാസ്ത്രീ വേഷം മാത്രമല്ല. ആ ജീവിതാവസ്ഥ ഏറ്റെടുക്കുന്നവരുടെ നിസ്വാർത്ഥതയും ത്യാഗവും അർപ്പണബോധവും, പ്രാർത്ഥനയും ലോകത്തോടുള്ള വിരക്തിയും, ജീവിതവിശുദ്ധിയും സ്ഥിരോത്സാഹവുമൊക്കെയാണ്. നിശബ്ദതയെ കൂവിതോൽപ്പിക്കുന്നതിലർ ത്ഥമുണ്ടോ? ക്രിയാത്മകതയെ നിഷ്‌ക്രിയത്വം കൊണ്ടു ജയിക്കാമെന്ന് കരുതാമോ??

സുന്ദരമായ കലയെ വൈരൂ പ്യങ്ങൾക്കൊണ്ട് തോൽപ്പിക്കാമെന്നതും നടക്കാത്ത സ്വപ്നമല്ലേ.
ക്രൈസ്തവസന്യാസം നിങ്ങൾക്കൊക്കെ ഒരു വെല്ലുവിളിയായി തോന്നുന്നുവെങ്കിൽ അതിനെ ജയിക്കാൻ ഒരു മാർഗ്ഗമുണ്ട് ആ ജീവിതാവസ്ഥ ഒരു വെല്ലുവിളിയായി ത്തന്നെ ഏറ്റെടുക്കുക. എന്നിട്ട് ആരോപണങ്ങൾക്കിടകൊടുക്കാത്തവിധം കലർപ്പില്ലാതെ ജീവിക്കുക. അപ്പോൾ അതിനെ വിജയിക്കാം. കരയ്ക്കിരുന്നു കപ്പലൊടിക്കാൻ എന്താ സുഖം.നോബൽസമ്മാനം നൽകി ലോകമദരിച്ച നീല ക്കരയുള്ള സാരിയിട്ട അഗതികളുടെ അമ്മ കൽക്കട്ടയുടെ തെരുവിലെ പുഴുവരിച്ച മനുഷ്യരെ കോരിയെടുത്തു വാ രിപ്പുണർന്നു സംരക്ഷിച്ചപ്പോഴും ഹാലിളകിയ ഒരു കൂട്ടം അന്നുമുണ്ടായിരുന്നു.

അതുകൊണ്ട് പ്രിയപ്പെട്ട കക്കുകളിക്കാരെ സന്യാസം അരങ്ങിലെ കലാരൂപമല്ല. പച്ചയായ ജീവിതമാണ്. വിമർശിക്കുന്നവർക്കും അപഹസിക്കുന്നവർക്കും ആർജ്ജവത്വമുണ്ടെങ്കിൽ നിങ്ങൾക്കും സ്വാഗതം. അഗതികൾക്ക് ഇനിയും അപ്പനമ്മമാരെ ആവശ്യമുണ്ട്.

കേരളം വൃദ്ധസദനമായിമറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അനാഥസംരക്ഷണം കൂടുതൽ പ്രസക്തമാവുകയാണ്. ദൈവാനുഗ്രഹങ്ങൾ നേർന്നുകൊണ്ട്…

സി. നവ്യ ആൻസ് S. H.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.