നിസ്സഹായതയുടെ നിമിഷങ്ങളില്‍ ദൈവപരിപാലനയുടെ മാതാവിനോട് പ്രാര്‍ത്ഥിക്കൂ

ദൈവപരിപാലനയുടെ മാതാവ് എന്ന ശീര്‍ഷകം പരിശുദ്ധ അമ്മയ്ക്ക് നല്കിതുടങ്ങിയത് കാനായിലെ കല്യാണവീട്ടില്‍ വച്ച് ഈശോ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചതോടെയാണ്. അമ്മയുടെ ഇടപെടലായിരുന്നു ഈശോ ആ അത്ഭുതം പ്രവര്‍ത്തിക്കാന്‍ കാരണമായിത്തീര്‍ന്നത്.

അന്നുമുതല്‍ അമ്മയുടെ മാധ്യസ്ഥശക്തി ലോകം അറിഞ്ഞതുതുടങ്ങിയെങ്കിലും ദൈവപരിപാലനയുടെ അമ്മയോടുള്ള വണക്കം ഇറ്റലിയിലാണ് തുടക്കം കുറിച്ചത്. പിന്നീട് അത് ഫ്രാന്‍സ്, സ്‌പെയ്ന്‍ എന്നിവിടങ്ങളിലേക്കും വ്യാപകമായി. സെര്‍വൈറ്റ് വൈദികരാണ് ഈ ഭക്തിക്ക് പ്രചാരം നല്കിയത്.

1580 ഓടെ ദൈവപരിപാലനയുടെ മാതാവിന്റെ ചിത്രം രചിക്കപ്പെട്ടു റോമിലെ സാന്‍ കാര്‍ലോ കാറ്റിനാറി ദേവാലയത്തില്‍ ഇന്ന് ഈ രൂപം സ്ഥാപിച്ചിട്ടുണ്ട്. ജീവിതത്തിലെ നിസ്സഹായാവസ്ഥകളിലെല്ലാം നമുക്ക് അഭയം തേടിച്ചെല്ലാന്‍ കഴിയുന്ന സങ്കേതമാണ് പരിശുദ്ധ അമ്മ. എത്രയെത്ര നിസ്സഹായവസ്ഥകളിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് നമുക്കറിയാം. അത്തരം അവസ്ഥകളെയെല്ലാം മാതാവിന് സമര്‍പ്പിക്കാം. അമ്മയോട് പ്രാര്‍ത്ഥിക്കാം.

അമ്മയെപോലെ ഞങ്ങളെ ആശ്വസിപ്പിക്കുകയും ഞങ്ങളെ മറന്നുപോകുകയും ചെയ്യാത്ത പരിശുദ്ധ മറിയമേ ഞങ്ങളോട് ദയ കാണിക്കണമേ. ഞങ്ങള്‍ക്ക് മാധ്യസ്ഥയായിരിക്കണമേ. ഞങ്ങളുടെ ജീവിതത്തിലെ നിസ്സഹായാവസ്ഥകളില്‍ അമ്മ ഞങ്ങള്‍ക്ക് കൂടെയുണ്ടായിരിക്കണമേ. ഞങ്ങള്‍ വിളിക്കുമ്പോഴൊക്കെയും ഓടിയെത്തുകയും ചെയ്യണമേ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.