മാതാവിനെ ആദരിക്കാത്തവര്‍ക്ക് തീരാത്ത നഷ്ടം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍


പരിശുദ്ധ അമ്മയ്ക്ക് ജീവിതത്തില്‍ പ്രത്യേകമായ സ്ഥാനം കൊടുക്കാത്തവരോ അമ്മയെ ആദരിക്കാത്തവരോ ആണോ നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ ജീവിതത്തിന് സംഭവിച്ചിരിക്കുന്നത് വലിയ നഷ്ടമാണ്. കാരണം സ്വര്‍ഗ്ഗത്തില്‍ നിന്ന് വലിയ നന്മകള്‍ നിങ്ങള്‍ക്ക് വാങ്ങിത്തരാന്‍ കഴിവുള്ളവളും സന്നദ്ധതയുള്ളവളുമാണ് പരിശുദ്ധ അമ്മ.

എന്നാല്‍ നിങ്ങളുടെ അശ്രദ്ധമൂലം അത് നഷ്ടമായിരിക്കുന്നു. കേവലം ഭൗതികനന്മകളുടെ കാര്യം മാത്രമല്ല ഞാന്‍ പറയുന്നത് ആത്മീയവളര്‍ച്ച ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഏറ്റവും സഹായകമാണ് പരിശുദ്ധ അമ്മയുടെ മാധ്യസഥം. ദൈവത്തോടുള്ള ബന്ധത്തില്‍ നമ്മെ ശക്തിപ്പെടുത്താന്‍, സഹായിക്കാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ സഹായം നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍, അവരുടെ സഹായം തേടുന്നതില്‍ പരിഭ്രമമോ മടിയോ ഇല്ലെങ്കില്‍- അത് മാതാപിതാക്കളോ ബന്ധുക്കളോ സഭയിലെ ശുശ്രൂഷകരോ- പിന്നെയെന്തുകൊണ്ടാണ് മാനവരാശിയുടെ ഗണത്തില്‍ നിന്ന മഹോന്നതസ്ഥാനത്തേക്ക് ദൈവം ഉയര്‍ത്തിയ പരിശുദ്ധ അമ്മ നിങ്ങളെ സഹായിക്കുന്നതില്‍ നിങ്ങളെന്തിനാണ് പോരായ്മ കാണുന്നത്? ഈ അമ്മയുടെ സഹായം ചോദിക്കുന്നതില്‍ നിങ്ങളെന്താണ് പ്രശ്‌നം കാണുന്നത്?

ഒരു മനുഷ്യന്റൈ സഹായം തേടുന്നതില്‍, പ്രാര്‍ത്ഥന ചോദിക്കുന്നതില്‍ നിങ്ങള്‍ മടിക്കുന്നില്ലല്ലോ.. അപ്പാ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.. അമ്മേ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ സഹോദരാ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം ഇങ്ങനെ പറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത നിങ്ങള്‍ ഈ ലോകത്തിലെ ഏറ്റവും പവിത്രമായ, മഹോന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തിയ ഈ അമ്മയെ മാനി്ക്കുന്നതില്‍ അവളോട് സഹായം ചോദിക്കുന്നതില്‍ എന്തിനാണ് മടിവിചാരിക്കുന്നത്?

നഷ്ടമാണ് അത്. തീര്‍ത്താല്‍ തീരാത്ത നഷ്ടം. ഈ ജീവിതത്തില്‍ നമുക്ക് നേടാന്‍ കഴിയുമായിരുന്ന എത്രയോ ആത്മീയ നന്മകളാണ് നാം നഷ്ടപ്പെടുത്തിക്കളഞ്ഞിരിക്കുന്നത്. അമ്മയോട് ചേര്‍ന്നുനില്ക്കുന്നവര്‍ക്ക് ശാന്തതയുണ്ട്, അവരുടെ ഉള്ളില്‍ അലിവുണ്ട്. അവര്‍ക്ക് മറ്റുള്ളവരോട് ആദരവുണ്ട്.

മാതാവില്‍ വിളങ്ങിനിന്നിരുന്ന ഗുണഗണങ്ങളെല്ലാം മാതാവിനെ സ്‌നേഹിക്കുന്നവരുടെ ജീവിതത്തിലുമുണ്ടാവും. അതുകൊണ്ട് മാതാവിനെ സ്‌നേഹിക്കുക. മാതാവിനോട് സഹായം ചോദിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.