വിശുദ്ധ സെബസ്ത്യാനോസിന്റെ കഥ അറിയാമോ?

അര്‍ത്തുങ്കലും അതിരമ്പുഴയും പോലെയുള്ള പല പ്രശസ്ത ദേവാലയങ്ങളിലും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ദിവസങ്ങൡലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അമ്പുകളാല്‍ മുറിവേറ്റ് നില്ക്കുന്ന സെബസ്ത്യാനോസിനെയാണ് നമുക്ക് പരിചയം. അതുകൊണ്ട് തന്നെ രക്തസാക്ഷിയായ സെബസ്ത്യാനോസ് അമ്പേറ്റാണ് മരിച്ചതെന്ന് നാം വിശ്വസിച്ചുപോരുകയും ചെയ്യുന്നു. പക്ഷേ സത്യത്തില്‍ എങ്ങനെയാണ് സെബസ്ത്യാനോസ് മരണമടഞ്ഞത്?

മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെബാസ്റ്റിയന്‍ രഹസ്യമായി ഒരു ക്രിസ്ത്യാനിയായിരുന്നു.റോമന്‍ ഭടനായിരുന്നു അദ്ദേഹം. അക്കാലത്ത് ക്രിസ്തുമതം റോമില്‍ നിരോധിക്കപ്പെട്ടിരുന്നു.ക്രൈസ്തവരെ ക്രൂരമായി കൊന്നൊടുക്കിയിരുന്ന കാലം..ഡയക്ലീഷനായിരുന്നുചക്രവര്‍ത്തി. അദ്ദേഹമായിരുന്നു ഈ കിരാതപ്രവൃത്തികള്‍ക്ക് ഉത്തരവ് നല്കിയിരുന്നത്. അതേ ചക്രവര്‍ത്തിയുടെ ഭടന്മാരിലൊരാള്‍ ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞാല്‍ അയാളെ ജീവനോടെ വച്ചേക്കുമോ?

എന്തായാലും ഒരുനാള്‍ ചക്രവര്‍ത്തി ഇക്കാര്യം അറിയുകയും കോപാകുലനായ അയാള്‍ സെബാസ്റ്റ്യനെ അമ്പെയ്തുകൊല്ലാന്‍ ഉത്തരവിടുകയുംചെയ്തു. മരത്തില്‍ പിടിച്ചുകെട്ടി വിശുദ്ധന് നേരെ അമ്പെയ്തു. വിശുദ്ധന്‍ മരിച്ചുവെന്ന് കരുതി റോമന്‍ പട്ടാളം തിരികെ പോയി. എന്നാല്‍ വിശുദ്ധ ഐറിന്‍ സെബാസ്റ്റിയന്റെ ശരീരം കൈവശപ്പെടുത്തുകയും വിശുദ്ധന് ജീവനുണ്ടെന്ന് മനസ്സിലാക്കുകയുംചെയ്തു.

പിന്നീട് ഐറിന്‌റെ ശുശ്രൂഷ കൊണ്ട് സെബാസ്റ്റ്യന്‍ ആരോഗ്യം വീണ്ടെടുത്തു. ഭീരുവിനെ പതുങ്ങിയിരിക്കാനോ ഒളിച്ചിരിക്കാനോ തയ്യാറാകാത്ത സെബാസ്റ്റിയന്‍ ആരോഗ്യം വീണ്ടെടുത്തപ്പോള്‍ സുവിശേഷംപ്രഘോഷിച്ചുതുടങ്ങി. ഡയക്ലീഷന്‍ ഒരിക്കല്‍ സെബാസ്റ്റിയന്റെ സുവിശേഷപ്രഘോഷണം കേള്‍ക്കുന്നതിനും ഇടയായി. അമ്പെയ്തിട്ടും കൊല്ലപ്പെടാതോ പോയ സെബാസ്റ്റിയന് പിന്നിലെ ദൈവകരം കാണാതെ വീണ്ടും സെബാസ്റ്റ്യനെ കൊല്ലാനാണ് ചക്രവര്‍ത്തി ഉത്തരവിട്ടത്. ഒടുവില്‍ വിശുദ്ധനെ വടികൊണ്ട് അടിച്ചുകൊല്ലുകയാണ് ചെയ്തത്.

എങ്കിലും അമ്പേറ്റുനില്ക്കുന്ന സെബാസ്റ്റ്യനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.