ദുക്‌റാനയുടെ ഓര്‍മ്മയില്‍

ഇന്ന് ജൂലൈ മൂന്ന്. ഇന്ത്യയിലെ ക്രൈസ്തവര്‍ ഏറെ സ്‌നേഹത്തോടും നന്ദിയോടും കൂടി വിശുദ്ധ തോമാശ്ലീഹായെ ഓര്‍മ്മിക്കുന്ന സുദിനം. കാരണം ഇന്ത്യയിലെ ക്രൈസ്തവസഭയുടെ സ്ഥാപകന്‍ തോമാശ്ലീഹായാണല്ലോ.

മാര്‍ത്തോമ്മാ നസ്രാണികളെ സംബന്ധിച്ചിടത്തോളം വിശുദ്ധമായ ഓര്‍മ്മകളാണ് ഈ ദിനം നല്കുന്നത്. ഈശോയോടൊപ്പം ജീവിക്കാനും മരിക്കാനും തയ്യാറായവനായിരുന്നു തോമസ്. ദിദിമോസ് എന്നും തോമസ് അറിയപ്പെടുന്നു, അതുപോലെ സംശയിക്കുന്ന തോമസ് എന്നും.

വിശുദ്ധയോഹന്നാന്റെ സുവിശേഷത്തിലാണ് തോമാശ്ലീഹായെക്കുറിച്ച് കൂടുതല്‍ പരാമര്‍ശമുള്ളത്.യൂദയായിലെ ഗലീലിയില്‍ ആണ് ജനനം എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.

എഡി 52 നവംബര്‍ 21 നാണ് തോമാശഌഹാ കൊടുങ്ങല്ലൂരിലെ മാല്യങ്കര വന്നിറങ്ങിയത് എന്നാണ് പാരമ്പര്യവിശ്വാസം.അവിടെയുള്ള മുസ്ലീങ്ങളെയും ഹിന്ദുക്കളെയും വിശുദ്ധന്‍ ക്രിസ്തുവിനു വേണ്ടി സ്വന്തമാക്കി. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടയ്ക്കാവ്, കോക്കമംഗലം, നിരണം, കൊല്ലം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പള്ളികള്‍ തോമാശ്ലീഹാ സ്ഥാപിച്ചത് എന്നാണ് കരുതപ്പെടുന്നത്.

ഏഡി 72 ല്‍ തമിഴ്‌നാട്ടിലെ ചിന്നമലയില്‍ വച്ച് തോമാശ്ളീഹാ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. 1972 ല്‍ തോമാശ്ലീഹായുടെ പത്തൊമ്പതാം ചരമശതാബ്ദി ആചരിച്ച വേളയില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് തോമാശ്ലീഹായെ ഭാരതാപ്പസ്‌തോലന്‍ എന്ന്പ്രഖ്യാപിച്ചത്.

വിശുദ്ധ തോമാശ്ളീഹായേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.