ദൈവജനനിയായ കന്യകേ, ആഹ്ലാദമാര്‍ന്നാലും എന്ന് സ്ഥിരമായി ചൊല്ലിയിരുന്ന മരിയഭക്തന്റെ ജീവിതത്തില്‍ സംഭവിച്ചത്…

ദൈവജനനിയായ കന്യകേ ആഹ്ലാദമാര്‍ന്നാലും എന്ന് സ്ഥിരമായി മാതാവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഒരാളുണ്ടായിരുന്നു. നന്നേ ചെറുപ്രായം മുതല്‍ അയാള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പക്ഷേ നമ്മളില്‍ പലരെയും പോലെ ജീവിതത്തിന്റെ ഒരു ഘട്ടമെത്തിയപ്പോള്‍ അയാളുടെ ഈ പ്രാര്‍ത്ഥന നിലച്ചു.

ഒരു ദിവസം അയാളുടെ വീട്ടില്‍ ഒരു താപസനെത്തി. മാതാവിന്‌റെ ദര്‍ശനം കിട്ടാറുണ്ടായിരുന്ന വ്യക്തിയായിരുന്നു അയാള്‍. താന്‍ സ്ഥിരമായി പ്രാര്‍ത്ഥിച്ചിട്ടും പ്രത്യേകതരത്തില്‍ യാതൊരു അനുഗ്രഹവും കിട്ടാതെ വന്നതുകൊണ്ടാണ് പ്രാര്‍ത്ഥന അവസാനിപ്പിച്ചതെന്ന് അയാള്‍ ആ താപസനോട് പറഞ്ഞു.

അപ്പോള്‍ താപസന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഈ പ്രാര്‍ത്ഥന നിന്നെ എത്രതവണയാണ് അപകടങ്ങളില്‍ നിന്ന് രക്ഷിച്ചതെന്ന് അറിയാമോ.. നീ ചെറുപ്പത്തില്‍ മുങ്ങിച്ചാകാന്‍ തുടങ്ങിയപ്പോഴും പകര്‍ച്ചവ്യാധി പിടികൂടിയപ്പോഴും രോഗങ്ങള്‍ പിടിപെടാതെ കഴിഞ്ഞപ്പോഴും എല്ലാം നിന്നെ രക്ഷിച്ചത് നീ പണ്ടുചൊല്ലാറുണ്ടായിരുന്ന ആ പ്രാര്‍ത്ഥനയായിരുന്നു.നീ എല്ലാദിവസവും ഹൃദയം ഉയര്‍ത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവമാതാവ് നിന്നെ എല്ലാ വിധ അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുകയാണ് ചെയ്തിരുന്നത്. അതുകൊണ്ട് നീ ഈ പ്രാര്‍ത്ഥന തുടര്‍ന്നും ചൊല്ലണം. മാതാവ് നിന്നെ കൈവിടാതിരിക്കാന്‍ നീ എന്നും ഈ പ്രാര്‍ത്ഥന ചൊല്ലണം.

സാധകന്റെ സഞ്ചാരം എന്ന കൃതിയിലാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്.നമുക്ക് എപ്പോഴും മാതാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം. ഒരുപക്ഷേ പ്രാര്‍ത്ഥിക്കുന്നതിന്റെ ഫലം നാം ആ നിമിഷങ്ങളില്‍ തിരിച്ചറിയുന്നുണ്ടാവില്ല, പക്ഷേ ആ പ്രാര്‍ത്ഥന ഒരിക്കലും വിഫലമായിപ്പോവുകയില്ലെന്നത് ഉറപ്പാണ്.അമ്മേ മാതാവേ എന്നെ കൈവിടരുതേ.. അമ്മേ മാതാവേ എന്നെ രക്ഷിക്കണമേ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.