എല്ലാ സദ്ഗുണങ്ങളുടെയും ആകെത്തുകയാണ് ക്ഷമാപൂര്‍വ്വമായ സഹനം. എന്തെന്നാല്‍ അതില്ലാതെ അവയിലൊന്നുപോലും നിലനില്ക്കുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ മുന്നാസ്വാദനം ലഭിച്ചവര്‍പോലും ക്ഷമാപൂര്‍വ്വമായ സഹനത്തിലുറച്ചുനിന്നെങ്കില്‍ മാത്രമേ വരാന്‍ പോകുന്ന കാലത്ത് തങ്ങളുടെ അന്തിമമായ പ്രതിഫലം സ്വീകരിക്കുകയുള്ളൂ.
ഏതുതരത്തിലുള്ള അറിവോ പഠനമോ ആകട്ടെ അവിടെയെല്ലാംസ്ഥിരോത്സാഹത്തിന്റെ ആവശ്യമുണ്ട്. ഇത് തികച്ചും സ്വഭാവികമാണ്. കാരണംഭൗതിക വസ്തുക്കള്‍ പോലും സ്ഥിരോത്സാഹം കൂടാതെ നേടാനാവില്ല.അഥവാ നേടിയാല്‍തന്നെ അതു നിലനിര്‍ത്തണമെങ്കില്‍ ക്ഷമാപൂര്‍വ്വമായ സ്ഥിരോത്സാഹം കൂടിയേ തീരൂ.
ചുരുക്കത്തില്‍ എന്തുസംഭവിച്ചാലും അതിന് മുമ്പേ ക്ഷമാപൂര്‍വ്വമായ സഹനം അത്യാവശ്യമാണ്. സംഭവിച്ചതിന് ശേം അത് നിലനിര്‍ത്തുകയും പൂര്‍ണ്ണതയിലെത്തിക്കുകയും ചെയ്യണമെങ്കിലും സഹനംഅനിവാര്യമാണ്. യൂദാസിന് ഈ സദ്ഗുണമുണ്ടായിരുന്നില്ല. എന്നാല്‍ പത്രോസിനാകട്ടെ ഈ സദ്ഗുണമുണ്ടായിരുന്നു. നീതിമാനായ ഇയ്യോബിനെയും അദ്ദേഹത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളെയും പൂര്‍ണ്ണതയിലെത്തിച്ചത് ഇതേ സദ്ഗുണമാണ്. ക്ഷമാപൂര്‍വ്വമായ സഹനമില്ലായിരുന്നുവെങ്കില്‍ താന്‍ മുമ്പ് ചെയ്തിട്ടുള്ള നല്ല പ്രവൃത്തികളത്രയും നഷ്ടപ്പെട്ടുപോകുമായിരുന്നു.
എന്നാല്‍ ഇയ്യോബിന്റെ ക്ഷമയുടെ ആഴമറിയാമായിരുന്ന ദൈവം തന്നെയാണ്,അദ്ദേഹത്തെ ദുരിതങ്ങളനുഭവിക്കാന്‍ അനുവദിച്ചത്. അതാകട്ടെ ഇയ്യോബ് പൂര്‍ണ്ണത നേടുന്നതിനും മറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടിയായിരുന്നുതാനും.