പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കൂ, അനുഗ്രഹം നേടൂ…


പ്രാർത്ഥനാജീവിതത്തിൽ കാത്തിരിക്കലിന് വളരെ പ്രാധാന്യമുണ്ട്. നമുക്ക് വളരെ പ്രയാസകരമായ കാര്യമാണ് കാത്തിരിക്കുകയെന്നത്. എന്നാൽ പ്രാർത്ഥനാ ജീവിതത്തിൽ കാത്തിരിക്കുക പ്രധാനപ്പെട്ട സംഗതിയാണ്. 

ദൈവത്തിന്റെ സമയത്തിനായുള്ള ആ നോക്കിയിരിപ്പ് നമുക്ക് കൈപ്പേറിയതാണ്. എന്തിനാണ് ദൈവം നമ്മേ കാത്തിരിപ്പിക്കുന്നത്.
കൊച്ചുത്രേസ്യയക്ക്പതിനഞ്ചാം വയസിൽ കർമ്മലമoത്തിൽ ചേരാനുള്ള അനുവാദം കിട്ടി. എന്നിട്ടും മൂന്ന് മാസം കൂടി കാത്തിരിക്കേണ്ടിവന്നു. ഇത് അവൾക്ക് വലിയ മന:പ്രയാസമുണ്ടാക്കി. പരിത്യജിക്കലിലും മറ്റ് സുകൃതങ്ങളാലും വളരാൻ ഈ കാത്തിരിപ്പ് സഹായിക്കും. തന്നിഷ്ടം നടക്കണമെന്ന നിർബന്ധബുദ്ധിയെ കീഴടക്കാൻ സഹായിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി കൊച്ചുത്രേസ്യയുടെ കാത്തിരിപ്പ് ദൈവം ഉപയോഗിച്ചു.
ദൈവേഷ്ടം നടക്കണമെന്ന് അവൾ ആഗ്രഹിച്ചു. പക്ഷേ അത് താൻ ഉദ്ദേശിക്കുന്ന രീതിയിലും സമയത്തും നടക്കണമെന്ന് അവൾ ആഗ്രഹിച്ചു.

അതുകൊണ്ട് ഇച്ഛാശക്തികൾ തമ്മിലുള്ള സംഘർഷത്തെ കീഴടക്കാൻ കർത്താവ് അവളെ സഹായിച്ചു. അവളുടെ വ്രതവാഗ്ദാനം നടത്താനും കാത്തിരിക്കേണ്ടിവന്നു. 
നമ്മുടെ കാത്തിരുപ്പുകാലങ്ങളെ വിശുദ്ധീകരണത്തിനുള്ള മാർഗങ്ങളായി ദൈവം ഉപയോഗിക്കുന്നു.
കൊച്ചുത്രേസ്യാ പറയുന്നു.” നാം യേശുവിനെ പ്രസാദിപ്പിക്കാനും ആശ്വസിപ്പിക്കാനുംവേണ്ടി നമ്മെത്തന്നെ അവിടുത്തേക്ക് സമർപ്പിച്ചിരിക്കുന്നു. തന്മൂലം അവിടുത്തെ ഇഷ്ടത്തിനു പകരം നമ്മുടെ ഇഷ്ടം നടത്തിത്തരണമെന്ന് അവിടുത്തെ ‘കടപ്പെടുത്താൻ’ നമുക്കവകാശമില്ല.

നമ്മുടെ കാര്യങ്ങൾ നടക്കാൻ താമസിക്കുമ്പോൾ ഇനി നടക്കാൻ സാധ്യതയില്ലായെന്നു കരുതി ‘ഒരു കുത്തഴിഞ്ഞ ജീവിതം നയിച്ചേക്കാം’ എന്ന് കരുതാനുള്ള പ്രലോഭനം ഉണ്ടായേക്കാം. പ്രാർത്ഥനകൾ കുറച്ച്, കുർബാനകൾ മുടക്കി നാം പ്രതിരോധിക്കാൻ ശ്രമിച്ചേക്കാം.  മറിച്ച് കാത്തിരിക്കുന്ന സമയത്തിന്റെ മൂല്യം നാം മനസ്സിലാക്കി കൂടുതൽ ശക്തിയോടെ നാം പ്രാർത്ഥനാസമയം ചിലവഴിക്കണം.

ബൈബിളിൽ ഉടനീളം അബ്രഹാം മുതൽ കാത്തിരിക്കലിന്റെ നീണ്ട പരമ്പര തന്നെയുണ്ട്.അബ്രാഹത്തിന്‌ നൂറു വയസ്സുള്ളപ്പോഴാണ്‌ ഇസഹാക്ക്‌ ജനിച്ചത്‌. ഉല്‍പത്തി 21 : 5
കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേ വരും. അപ്പോള്‍ നിന്‍െറ ഭാര്യ സാറായ്‌ക്ക്‌ ഒരു മകനുണ്ടായിരിക്കും. അവന്‍െറ പിറകില്‍ കൂടാരവാതില്‍ക്കല്‍ നിന്നു സാറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു.അബ്രാഹവും സാറായും വൃദ്‌ധരായിരുന്നു. അവള്‍ക്കു ഗര്‍ഭധാരണപ്രായം കഴിഞ്ഞിരുന്നു.കര്‍ത്താവിനു കഴിയാത്തത്‌ എന്തെങ്കിലുമുണ്ടോ? നിശ്‌ചിത സമയത്ത്‌ വസന്തത്തില്‍ ഞാന്‍ നിന്‍റെ അടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്‌ക്ക്‌ ഒരു മകനുണ്ടായിരിക്കും. (ഉല്‍പത്തി 18 : 10-14)

അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്‌ഷപ്പെട്ട്‌ അവനോടരുളിച്ചെയ്‌തു: സര്‍വശക്‌തനായ ദൈവമാണ്‌ ഞാന്‍; എന്‍റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.നീയുമായി ഞാന്‍ എന്‍െറ ഉടമ്പടി സ്‌ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെസന്തതികളെ നല്‍കും.ദൈവം അബ്രാഹത്തോട്‌ അരുളിച്ചെയ്‌തു: നിന്‍െറ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്‌. അവളുടെ പേര്‌ സാറാ എന്നായിരിക്കും.ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക്‌ ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്‍മാര്‍ ഉദ്‌ഭവിക്കും.അപ്പോള്‍ അബ്രാഹം കമിഴ്‌ന്നുവീണു ചിരിച്ചുകൊണ്ട്‌ ആത്‌മഗതംചെയ്‌തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ? (ഉല്‍പത്തി 17 : 1-17 .)

അബ്രഹാത്തോട് ദൈവം സന്തതിയെ നൽകുമെന്ന് വാഗ്ദാനം നൽകിയത് തൊണ്ണൂറ്റൊമ്പത് വയസ്സിൽ ആണെന്ന് നാം കാണുന്നു. തൊണ്ണൂറ്റിയൊൻപത് വയസ്സുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതം ഒന്ന് ചിന്തിച്ചു നോക്കുക.  അബ്രഹാം വളരെയേറെ അപമാനങ്ങളും വേദനകളും പീഡനങ്ങളും സഹിച്ചിട്ടുണ്ടാവാം. ആഗ്രഹം സാധിക്കാതെ വന്നപ്പോൾ  ദൈവത്തോട് ആവലാതി പറഞ്ഞിട്ടുണ്ടാവാം. എങ്കിലും ദൈവത്തിൽ നിന്ന് പ്രത്യേക മറുപടി ഒന്ന് കിട്ടാത്തപ്പോൾ പ്പോലും  ദൈവത്തിന്റെകൂടെ തന്നെയാണ് അബ്രഹാം . 

ഇതുപോലെ നാം പ്രാർത്ഥിച്ച കാര്യത്തിന്  ദൈവം ഉത്തരം തരാൻ താമസിക്കുകയാണെങ്കിൽപ്പോലും നാം ദൈവത്തിൽനിന്ന് അകന്നുപോകാതെ ചേർന്ന് നിൽക്കണം . മറുപടിയൊന്നും ലഭിക്കാത്തപ്പോൾപ്പോലും നാം അവിടുത്തോട് ചേർന്ന് നിൽക്കണം.
യാക്കോബിന് റാഹേലിനെ ലഭിക്കുവാൻവേണ്ടി എഴ് വർഷം കാത്തിരിക്കുന്നതായി നാം കാണുന്നു.”അങ്ങനെ റാഹേലിനുവേണ്ടി യാക്കോബ്‌ ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്‌നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.” (ഉല്‍പത്തി 29 : 20)

യാക്കോബിന്റെ മറ്റൊരു ഭാര്യയായ ലെയക്കാണ് ആദ്യം കുട്ടികളുണ്ടായത്.ലെയാ അവഗണിക്കപ്പെടുന്നതായി കര്‍ത്താവു കണ്ടു. അവിടുന്ന്‌ അവള്‍ക്ക്‌ ഗര്‍ഭധാരണ ശക്‌തിനല്‍കി. റാഹേലാകട്ടെ വന്‌ധ്യയായിരുന്നു.ലെയാ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിച്ചു. അവള്‍ അവനു റൂബന്‍ എന്നു പേരിട്ടു; കാരണം, കര്‍ത്താവ്‌ എന്‍െറ കഷ്‌ടപ്പാടു കണ്ടിരിക്കുന്നു. ഇനി എന്‍റെ ഭര്‍ത്താവ്‌ എന്നെ സ്‌നേഹിക്കും എന്ന്‌ അവള്‍ പറഞ്ഞു.(ഉല്‍പത്തി 29 : 31-32)

ലെയക്ക് ആറ് മക്കൾ ഉണ്ടായശേഷമാണ് കർത്താവ് റാഹേലിന് ഒരു കുട്ടിയെ നൽകുന്നത്. യാക്കോബിനു മക്കളെ നല്‍കാന്‍ തനിക്കു സാധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ റാഹേലിനു തന്‍െറ സഹോദരിയോട്‌ അസൂയതോന്നി.”അവള്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും മക്കളെ തരുക. അല്ലെങ്കില്‍ ഞാന്‍ മരിക്കും. യാക്കോബ്‌ കോപിച്ച്‌ അവളോടു പറഞ്ഞു: ഞാന്‍ ദൈവത്തിന്‍െറ സ്‌ഥാനത്താണോ? അവിടുന്നല്ലേ നിനക്കു സന്താനം നിഷേധിച്ചിരിക്കുന്നത്‌?” റാഹേലിന്റെ വേദനയും അപമാനവും നോക്കുക. മരിക്കണമെന്ന് വരെ അവൾ ചിന്തിക്കുകയാണ്.
ദൈവം റാഹേലിനെ സ്‌മരിച്ചു. അവിടുന്ന്‌ അവളുടെ പ്രാര്‍ഥന കേള്‍ക്കുകയും അവളുടെ വന്‌ധ്യത്വം അവസാനിപ്പിക്കുകയും ചെയ്‌തു. അവള്‍ ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: എന്‍റെഅപമാനം ദൈവം നീക്കിക്കളഞ്ഞിരിക്കുന്നു. കര്‍ത്താവ്‌ എനിക്ക്‌ ഒരു പുത്രനെക്കൂടി തരട്ടെ എന്നുപറഞ്ഞ്‌ അവള്‍ അവന്‌ ജോസഫ്‌ എന്നു പേരിട്ടു. (ഉല്‍പത്തി 30 : 1-24)

കർത്താവ് റാഹേലിന്റെ പ്രാർത്ഥന കേട്ടു എന്ന് നാം കാണുന്നു. എന്നു വച്ചാൽ അനേകവർഷം റാഹേൽ വേദനയിലും പരിഭവത്തിലും നീങ്ങുമ്പോഴും അവൾ തന്റെ പ്രാർത്ഥന തുടർന്നിരുന്നുവെന്ന്.

ജോസഫിനെ ദൈവം ഉയർത്തുന്നതിനു മുമ്പ് അനേക വർഷം അവൻ വേദനയിലും കാരാഗൃഹവാസത്തിലും കഴിയേണ്ടിവന്നു എന്ന് നാം കാണുന്നു.”ഫറവോ തന്‍െറ കൈയില്‍നിന്ന്‌ മുദ്രമോതിരം ഊരിയെടുത്ത്‌ ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്‌ത്രങ്ങള്‍ ധരിപ്പിച്ചു. കഴുത്തില്‍ ഒരു സ്വര്‍ണമാലയിടുകയും ചെയ്‌തു. അവന്‍ തന്‍െറ രണ്ടാം രഥത്തില്‍ ജോസഫിനെ എഴുന്നള്ളിച്ചു. മുട്ടുമടക്കുവിന്‍ എന്ന്‌ അവര്‍ അവനു മുന്‍പേ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.  അങ്ങനെ ഫറവോ അവനെ ഈജിപ്‌തിനു മുഴുവന്‍ അധിപനാക്കി.” (ഉല്‍പത്തി 41 : 42-43)

അനേക വർഷങ്ങങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ദൈവം മോശയെ ഇസ്രായേൽ ജനത്തെ നയിക്കാൻ  അഭിഷേകം ചെയ്യുന്നത്. ”അവന്‍ അതു കാണുന്നതിന്‌ അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്‍െറ മധ്യത്തില്‍നിന്ന്‌ ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍”. (പുറപ്പാട്‌ 3 : 4)

ദാവീദ് ഇസ്രയേലിന്റെ രാജാവായി അഭിഷേകം ചെയ്യപ്പെടുന്നതിന് മുമ്പ് സാവൂളിൽ നിന്ന് ക്രൂരതകൾ സഹിക്കേണ്ടതായി വന്നല്ലോ. ”ദാവീദിനെ ചുമരോടുചേര്‍ത്തു തറയ്‌ക്കാന്‍ ഉദ്‌ദേശിച്ചുകൊണ്ട്‌ സാവൂള്‍ കുന്തം എറിഞ്ഞു. ദാവീദ്‌ രണ്ടു പ്രാവശ്യം ഒഴിഞ്ഞുമാറി.” (1 സാമുവല്‍ 18 : 11.)

അതുപോലെ തന്നെ പരി. മറിയം ജനിക്കുന്നത് അവളുടെ മാതാപിതാക്കളുടെ അനേക വർഷത്തെ പ്രാർത്ഥനയക്കും കാത്തിരിപ്പിനുമൊടിവിലല്ലേ.

സഖറിയായ്ക്ക് യോഹന്നാൻ ജനിച്ചതും എത്രയോ വർഷത്തെ കാത്തിരിപ്പിനും അപമാനത്തിനും ശേഷമാണ്.യേശു പരസ്യ ജീവിതമാരംഭിക്കുന്നതിനും 30 വർഷം കാത്തിരുന്നില്ലേ.  പ്രാർത്ഥനയിൽ കാത്തിരിപ്പിന് അത്രയേറെ പ്രാധാന്യമർഹിക്കുന്നു. ഏറ്റവും മെച്ചമായത് ലഭിക്കുന്നതിനും കാത്തിരിക്കൽ ആവശ്യകമാണ് ദൈവവുമൊത്തള്ള ജീവിതത്തിൽ. ”ദര്‍ശനം അതിന്‍െറ സമയം പാര്‍ത്തിരിക്കുകയാണ്‌. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല.” (ഹബക്കുക്ക്‌ 2 : 3)
തോബിത്തിന്റെ പുസ്തകത്തിൽ നാം കാണുന്നു. സാറാ യ്ക്ക് തോബിയാസിനെ ലഭിക്കുന്നതിന് മുൻപ് അവൾ കടന്നു പോകുന്ന ദുരിതങ്ങൾ എത്ര ഭയാനകമാണന്ന് .വേദനയും അപമാനവും ഒരുപോലെ  കൂടിക്കലർന്ന സഹനം .”ഇതെല്ലാം കേട്ടുണ്ടായ ദുഃഖത്തിന്‍െറ ആധിക്യത്താല്‍ തൂങ്ങിമരിച്ചുകളയാമെന്നുപോലും അവള്‍ക്കു തോന്നിപ്പോയി. എങ്കിലും അവള്‍ പുനര്‍വിചിന്തനം ചെയ്‌തു: ഞാന്‍ പിതാവിന്‍െറ ഏക മകളാണ്‌. ഞാന്‍ ഇങ്ങനെ ചെയ്‌താല്‍ അവനത്‌ അപമാനകരമായിരിക്കാം; വൃദ്‌ധനായ എന്‍െറ പിതാവ്‌ വേദനകൊണ്ടു മരിക്കും.അവള്‍ കിളിവാതിലിന്‍െറ അടുത്തുനിന്നു പ്രാര്‍ഥിച്ചു: എന്‍െറ ദൈവമായ കര്‍ത്താവേ, അങ്ങ്‌ വാഴ്‌ത്തപ്പെടട്ടെ! പരിശുദ്‌ധവും സംപൂജ്യവുമായ അങ്ങയുടെ നാമം എന്നെന്നും സ്‌തുതിക്കപ്പെടട്ടെ.” (തോബിത്‌ 3 : 10-11)
 

വേദന മാത്രമുള്ള  കുരിശുകൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ സ്വീകരിക്കാൻ എളുപ്പമാണ് . എന്നാൽ ദുരിതങ്ങളുടെ ഒപ്പം അപമാനവും കൂടി കലരുമ്പോൾ അത് നാം പലപ്പോഴും തിരസ്കരിക്കുകയാണ് ചെയ്യുന്നത്. നിന്റെ കയ്യിൽ ഒരു മുറിവുണ്ടായാൽ നീ വേദന മാത്രം സഹിച്ചാൽ മതി .എന്നാൽ ആ മുറിവ്  നിന്റെ മുഖത്ത് ആണെങ്കിൽ  വേദനയ്ക്കൊപ്പം അപമാനവും കൂടി സഹിക്കണം.
 

ചിലർക്ക് ദൈവം അപമാനം കുറഞ്ഞ  സഹനങ്ങൾ നൽകിയേക്കാം എന്നാൽ മറ്റുചിലർക്ക് വേദനയും സഹനവും അപമാനവും ഒരുപോലെ നൽകുന്നു. അപമാനം വഴിയാണ് എളിമ ഉണ്ടാകുന്നത് എന്ന് നിശ്ചയമായും മനസ്സിലാക്കണം. എളിമ ഇല്ലാതെ കൃപ ഒഴുകിയിറങ്ങുകയില്ലല്ലോ. 

ജോബിന് ഐശ്വര്യം തിരികേ ലഭിക്കേണ്ടതിന് കാത്തിരിക്കേണ്ടി വന്നു. ദൈവതിരുമനസ്സു നിർവ്വഹിച്ചുകൊണ്ട് അവിടുത്തെ വാഗ്ദാനം സ്വീകരിക്കാൻ സഹനശീലം നിനക്കാവശ്യകമാണ്. ഏതെങ്കിലും അനർത്ഥം സംഭവിക്കുമ്പോൾ  സാധാരണമായ പ്രതിവിധി  പ്രയോഗിക്കുകയും ചെയ്യുന്നില്ലെങ്കിൽ അത് ദൈവപ്രതാപത്തിന്റെ സാഹസമായ ഒരു പരീക്ഷണമായിരിക്കും.

നീ പ്രയോഗിക്കുന്ന  പ്രതിവിധികൾ നിന്റെ വിഷമതകളെ നിവാരണം ചെയ്യുന്നുവെങ്കിൽ ദൈവത്തിന് വിനയപൂർവ്വം കൃതജ്ഞത പ്രകാശിപ്പിക്കുക. നേരെമറിച്ച് അവ വിഫലമാകുകയാണ് ചെയ്യുന്നതെങ്കിൽ ദൈവത്തിന്റെ മഹനീയമായ തിരുവുള്ളത്തിന് കീഴ് വഴങ്ങിയാലും.

മനോജ് മരിയ പോള്‍സണ്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.