ക്രിസ്തു നടന്ന വഴികളിലൂടെ നടക്കുന്ന അനുഭവം തരുന്ന പുതിയൊരു കുരിശിന്‍റെ വഴി


കുരിശിന്റെ വഴി എന്ന് പറഞ്ഞാലുടനെ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് ഫാ. ആബേല്‍ സിഎംഐ രചിച്ച കുരിശിന്റെ വഴിയാണ്. മലയാളിവിശ്വാസികളുടെ ഹൃദയങ്ങളെ പീഡാനുഭവ സ്മരണയുടെ വഴിയിലൂടെ നടത്താന്‍ അത്രമേല്‍ പ്രചോദനം നല്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയായിരുന്നു അത്. പിന്നീട് നിരവധി കുരിശിന്റെവഴി പ്രാര്‍ത്ഥനകള്‍ പലകാലങ്ങളിലായി രചിക്കപ്പെട്ടുവെങ്കിലും അവയ്‌ക്കൊന്നും ആബേലച്ചന്റെ കുരിശിന്റെ വഴിയെ അതിശയിപ്പിക്കാന്‍ കഴിഞ്ഞില്ല.

അതുകൊണ്ടാണ് ഇന്നും ഭൂരിപക്ഷ ദേവാലയങ്ങളിലും വീടുകളിലും ആബേലച്ചന്റെ കുരിശിന്റെ വഴി തന്നെ ചൊല്ലി പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ ആബേലച്ചന്റെ വരികളെയും ഭക്തിയെയും ഓര്‍മ്മിപ്പിക്കുന്ന പുതിയൊരു കുരിശിന്റെ വഴി പ്രാര്‍ത്ഥന ഇതാ വിശ്വാസികളെ തേടിയെത്തിയിരിക്കുന്നു. ഹോളി ഹാര്‍പ്‌സ് ഒരുക്കിയിരിക്കുന്ന ദ ഹോളി വേ ഓഫ് ദ ക്രോസ് എന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയാണ് അത്.

നിതാന്ത സ്‌നേഹത്തിന്‍
നിര്‍മ്മലഭവമേ
കര്‍ത്താവാം മിശിഹായേ കനിയേണമേ
കുരിശിന്റെ വഴിയിലെന്‍

അനുതാപക്കണ്ണീരും എന്നെയും കാഴ്ചയേകിടാം.

വന്നിടാം ഈ വഴി മാതാവൊപ്പം

പാപത്തിന്‍ കറയെല്ലാം കഴുകീടാന്‍
എന്നു തുടങ്ങുന്ന പ്രാരംഭഗാനം മുതല്‍ കവിത്വവും ഭക്തിയുംകൂട്ടുചേര്‍ന്നുള്ള ഒരു ലോകമാണ് വിശ്വാസികളുടെ ഹൃദയത്തില്‍ ഈ കുരിശിന്‍റെ വഴി തുറന്നുതരുന്നത്.തലശ്ശേരി അതിരൂപതാംഗവും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ലണ്ടന്‍ റീജിയനിലെ സെന്റ് മാര്‍ക്ക് മിഷന്റെയും സെന്റ് പാദ്രെ പിയോ മിഷന്റെയും ചുമതലക്കാരനും മരിയന്‍ മിനിസ്ട്രിയുടെ സ്പിരിച്വല്‍ ഡയറക്ടറും മരിയന്‍ പത്രം ഡോട്ട് കോമിന്റെ ചീഫ് എഡിറ്ററുമായ ഫാ. ടോമി എടാട്ട് ആണ് ഈ കുരിശിന്റെ വഴി പ്രാര്‍ത്ഥന രചിച്ചിരിക്കുന്നത്.

ഈശോ നടന്ന വഴികളിലൂടെ നടക്കുന്ന അതേ അനുഭവം ഉണര്‍ത്താന്‍ കഴിയുന്ന ഈ പ്രാര്‍ത്ഥന ആത്മാഭിഷേകത്തിലേക്കും അനുതാപത്തിലേക്കും നയിക്കാന്‍ കഴിവുള്ളതാണെന്ന് ഇതൊരിക്കല്‍ മാത്രം കേള്‍ക്കുമ്പോള്‍ പോലും നമുക്ക് മനസ്സിലാവും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.