മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് തനിക്ക്ഇഷ്ടമുള്ള പേര് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്.കര്‍ദിനാള്‍ റാറ്റ്‌സിംങര്‍ പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്വീകരിച്ച പേര് ബെനഡിക്ട് പതിനാറാമന്‍ എന്നായിരുന്നു.
മുന്‍ഗാമികള്‍ സ്വീകരിച്ചുപോന്നിരുന്ന പോള്‍, ജോണ്‍പോള്‍ തുടങ്ങിയ പേരുകളെല്ലാം മാറ്റിവച്ചുകൊണ്ടായിരുന്നു ബെനഡിക്ട് എന്ന നാമധേയം ജോസഫ് റാറ്റ്‌സിംങര്‍ സ്വീകരിച്ചത്.
ഇങ്ങനെയൊരു പേരു സ്വീകരണത്തിന് പ്രധാനമായും രണ്ടുകാരണങ്ങളാണുള്ളതെന്ന് ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്ത അവസരത്തില്‍ ബെനഡിക്ട് പതിനാറാമന്‍ വിശദീകരിക്കുകയുണ്ടായി. മുന്‍ഗാമിയായ ബെനഡിക്ട് പതിനഞ്ചാമന്റെ സ്വാധീനമായിരുന്നു അതില്‍ ഒന്നാമത്തേത്.രണ്ടാമത്തേത് നര്‍സിയായിലെ വിശുദ്ധ ബെനഡിക്ടിനോടുളള ആദരവുംസ്‌നേഹവുമായിരുന്നു. വെസ്‌റ്റേണ്‍ ആശ്രമജീവിതത്തിന്റെ പാത്രിയാര്‍ക്കയായിരുന്നുവിശുദ്ധ ബെനഡിക്ട്.
ഒന്നാം ലോകമഹായുദ്ധകാലത്ത് സഭയെ നയിച്ച വ്യക്തിയായിരുന്നു ബെനഡിക്ട് പതിനഞ്ചാമന്‍. ഇവരുടെ രണ്ടുപേരുടെയും സ്വാധീനം ബെനഡിക്ട് പതിനാറാമന്റെ പേപ്പസിയിലും ജീവിതത്തിലുംപ്രകടവുമായിരുന്നു.