സിറിയയിലെ വൈദികനായ ജാക്വസ് മൗരാദിനെ സിറിയയിലെ ഹോംസ് ആര്‍ച്ച് ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത് ജനുവരി ഏഴിനാണ്. ഐഎസിന്റെ തടങ്കലില്‍ കഴിഞ്ഞ ഇരുണ്ട ഒരുകാലം ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്.
തന്റെ അക്കാലത്തെക്കുറിച്ചുളള ചില ഓര്‍മ്മകള്‍ അടുത്തയിടെ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. സ്വന്തം വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ അതിനോട് ധൈര്യത്തോടും ഉത്സാഹത്തോടും കൂടി എങ്ങനെ പ്രതികരിക്കണമെന്ന് മറ്റ് ക്രൈസ്തവര്‍ക്ക് തന്റെ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. പീഡിപ്പിക്കപ്പെടുകയും പിന്നീട് ഉയിര്‍ത്തെണീല്ക്കുകയും ചെയ്ത ക്രിസ്തുവിന്റെ ശിഷ്യരാണ് നമ്മള്‍.
അതോടൊപ്പം ക്ഷമയുടെ മാതൃകയും നാം കാണിച്ചുകൊടുക്കേണ്ടിയിരിക്കുന്നു. ഒരു ഭീകരന്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അയാളെന്റെ കഴുത്തില്‍ കത്തിവച്ചു. മുഖത്തടിച്ചു.സാധാരണനിലയില്‍ ഒരാള്‍ എന്റെ മുഖത്തടിക്കുമ്പോള്‍ വെറുപ്പും ദേഷ്യവും തോന്നേണ്ടതാണ്.പക്ഷേ എനിക്ക് അയാളോട് യാതൊരുവിധ ദേഷ്യവും തോന്നിയില്ല. ഞാന്‍ അയാള്‍ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അയാളുടെ പാപങ്ങള്‍ എല്ലാം ക്ഷമിക്കണമേയെന്ന്.
2015 മാര്‍ച്ച് 21 നാണ് ഇസ്ലാമിക തീവ്രവാദികള്‍ ഫാ. മൗരാദിനെ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തോടൊപ്പം കോണ്‍്ഗ്രിഗേഷനിലെ പോസ്റ്റുലന്റിനെയും തട്ടിക്കൊണ്ടുപോയിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയവര്‍ക്കുവേണ്ടി എല്ലാ ദിവസവും താന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്നും നിയുക്ത മെത്രാന്‍ പറഞ്ഞു. 2011 മുതല്ക്കാണ് സിറിയ സംഘര്‍ഷഭരിതമായത്. അല്‍ഖൊയ്ദയും ഇസ്ലാമിക സ്റ്റേറ്റുമാണ് ജനങ്ങള്‍ക്കിടയില്‍ ഭീതി അഴിച്ചുവിട്ടത്.