കുരിശിനെ നോക്കി പാടിയ പാട്ട്, നോമ്പുകാലത്ത് ഏറ്റുപാടാന്‍ ഒരു ഗാനം കൂടി


ക്രൂശിതരൂപത്തിന്‍ മുമ്പില്‍ കൈകള്‍ കൂപ്പി നില്ക്കുമ്പോള്‍ ഒരാളുടെ മനസ്സിലെന്തൊക്കെയാവും കടന്നുവരുന്നത്? കുരിശ് നല്കുന്ന ജീവിതപാഠവും അതിലെ സ്‌നേഹവും കരുണയും തന്നെയായിരിക്കും ആദ്യം മനസ്സിലെത്തുന്നത്. കുരിശിനെ നോക്കി നില്ക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സില്‍ കടന്നുവരുന്ന അത്തരം ചിന്തകളുടെ ഹൃദ്യമായ ആവിഷ്‌ക്കാരമാണ് ഒരു ഗാനമായി ഇപ്പോള്‍ ക്രൈസ്തവരുടെ ചുണ്ടുകളില്‍ വിടരുന്നത്.

ക്രൂശിതനായ ദൈവം എന്ന ആല്‍ബത്തിലെ കുരിശിനെ നോക്കി ഞാന്‍ നിന്നു എന്ന ഗാനമാണത്. ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ നിര്‍മ്മിച്ച ആല്‍ബത്തില്‍ ഈ ഗാനത്തിന്റെ രചനയും സംഗീതും നിര്‍വഹിച്ചിരിക്കുന്നത് എസ്. തോമസാണ്. മനോജ് ക്രിസ്റ്റിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ക്രൂശിതരൂപത്തിന്‍ മുമ്പില്‍

കൈകള്‍ കൂപ്പി ഞാന്‍ നിന്നു,

സ്‌നേഹമൊഴുകുന്ന,

കരുണയൊഴുകുന്ന നാഥന്റെ മുമ്പില്‍ നിന്നു,

അലിവുള്ള സ്‌നേഹം,

കനിവുള്ളസ്‌നേഹം എന്നെ മാറോട് ചേര്‍ത്തു

എന്ന് കേള്‍ക്കുമ്പോള്‍ ഗാഗുല്‍ത്തായിലെ കുരിശിന്റെ ചുവട്ടില്‍ നില്ക്കുന്ന പ്രതീതിഉണ്ടാകുന്നു.. കവിത്വവും ഭക്തിയുംനിറഞ്ഞ വരികള്‍ ആസ്വാദകനെ പുതിയൊരു ഭാവതലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

കുരിശുചുമന്നിട്ടും

കുരിശുമായി വീണിട്ടും

എന്നെ പിരിയാത്ത സ്നേഹം എന്ന് തുടര്‍ന്ന് കേള്‍ക്കുന്പോള്‍ ദൈവസ്നേഹത്തിന്‍റെ ആഴങ്ങളില്‍ സ്നാനപ്പെടുന്നവിധത്തിലുള്ള അനുഭവമാണ് ലഭിക്കുന്നത്.

ക്രൈസ്തവ ജീവിതത്തിന്റെ ആണിക്കല്ലും അച്ചാരവും കുരിശാണ്. കുരിശില്ലാതെ മഹത്വത്തിന്റെ കിരീടങ്ങളുമില്ല. കുരിശിന്റെ വഴികളെ കൂടുതലായി ധ്യാനിക്കുന്ന നോമ്പുകാലത്തില്‍ ഈ ഗാനത്തിന് ഏറെ പ്രസക്തിയുണ്ട്. കാരണം കുരിശിന്റെ വഴിയെ നടക്കുന്ന അനുഭവമാണ് അഭിഷേകമുള്ള വരികള്‍ ഒരു ശ്രോതാവിന് പകര്‍ന്നുനല്കുന്നത്. പ്രാര്‍ത്ഥനയായും ധ്യാനമായും ഈ വരികള്‍ അവരെ പിന്തുടരുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.