ഇന്ന് കൊഴുക്കട്ട ശനി അഥവാ ലാസര്‍ ശനി


ഈസ്റ്റര്‍ കാലത്ത് അരിമാവ്, തേങ്ങ, ശര്‍ക്കര എന്നിവ കൊണ്ട് തയ്യാറാക്കുന്ന പലഹാരമാണ് കൊഴുക്കട്ട. ഓശാന ഞായറിന് തലേ ദിവസമാണ് കൊഴുക്കട്ട ശനിയായി ആചരിക്കുന്നത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസം കര്‍ത്താവ് ഉപവസിച്ച് പ്രാര്‍ത്ഥിച്ചതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ പീഡാനുഭവത്തെയും ഓര്‍ത്താണ് നമ്മള്‍ നോമ്പ് അനുഷ്ഠിക്കുന്നത്. ഇതില്‍ നാല്പതു ദിവസത്തെ നോമ്പിന്റെ തീക്്ഷണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ശനി ആചരിക്കുന്നത്.

ഭൂമിയെ കൊഴു( മഴു) പിളര്‍ന്ന് ചിതറിക്കുന്നതുപോലെ പാതാളവാതില്ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന സങ്കീര്‍ത്തനവാചകത്തെ അടിസ്ഥാനമാക്കിയാണ് നോമ്പു മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ കൊഴുക്കട്ട എന്ന പേര് ഈ പലഹാരത്തിന് വന്നുചേര്‍ന്നത് എന്നാണ് പാരമ്പര്യം.

അതുപോലെ ലാസര്‍ ശനി എന്നും ഈ ദിവസത്തിന് പേരുണ്ട്. ബഥാനിയായിലെ ലാസറിന്റെ വീട്ടില്‍ എത്താറുണ്ടായിരുന്ന ക്രിസ്തുവിന് മര്‍ത്തായും മറിയവും തയ്യാറാക്കിക്കൊടുത്തിരുന്ന അ്ത്താഴത്തിന്റെയും പലഹാരത്തിന്റെയും ഓര്‍മ്മയ്ക്കായിട്ടാണ് കൊഴുക്കട്ട ശനി ആചരിക്കുന്നതെന്നും അതുകൊണ്ട് ലാസര്‍ ശനിയെന്നും ഈ ആചരണത്തെ പേരുവിളിക്കാമെന്നും മറ്റൊരു അഭിപ്രായവുമുണ്ട്.

എന്തായാലും കൊഴുക്കട്ട ശനിയോടെ നമ്മള്‍ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുകയാണ്. ഇനി കൂടുതല്‍ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും വിശുദ്ധിയുടെയും ദിനങ്ങള്‍ കൂടെയുണ്ടാവട്ടെ നമ്മുടെ ജീവിതത്തില്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.