കാന്‍സര്‍ കിടക്കയില്‍ വച്ച് ആദ്യ കുര്‍ബാന സ്വീകരിച്ച് കടന്നുപോയ ഒമ്പതുവയസുകാരന്റെ നാമകരണ നടപടികള്‍ക്ക് തുടക്കം


വത്തിക്കാന്‍ സിറ്റി: കാന്‍സര്‍ രോഗബാധിതനായി ഇഹലോകത്തോട് വിടപറയുകയും ചികിത്സയുടെ നാളുകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ദൈവത്തോട് പരാതിപറയുകയോ വേദനകളില്‍പിറുപിറുക്കുകയോ ചെയ്യാതിരുന്ന നെല്‍സണ്‍ സാന്റാന എന്ന ഒമ്പതുവയസുകാരനെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കം.

ഓസ്റ്റിയോ സര്‍ക്കോമ എന്ന കാന്‍സര്‍ രോഗം 1963 ല്‍ തിരിച്ചറിയുമ്പോള്‍ ബ്രസീലുകാരനായ നെല്‍സണ് എട്ടുവയസായിരുന്നു പ്രായം. പക്ഷേ തന്റെ വേദനകളോടു അസാമാന്യമായ സഹനശക്തിയാണ് അവന്‍ പ്രദര്‍ശിപ്പിച്ചത്. ആശുപത്രികിടക്കയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു നെല്‍സണ്‍ ആദ്യകുര്‍ബാന സ്വീകരിച്ചത്.

കാന്‍സര്‍ രോഗബാധിതമായ കൈ മുറിച്ചുകളയേണ്ട സാഹചര്യം പോലും അവനുണ്ടായി. ആ സമയത്ത് അവന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ഈശോ കുരിശില്‍ തൂങ്ങിമരിക്കുമ്പോള്‍ എന്തുമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും. എന്നിട്ടും ഈശോ പരാതി പറഞ്ഞില്ലല്ലോ. യഥാര്‍ത്ഥ സ്‌നേഹം വര്‍ദ്ധിക്കാന്‍ വേദന വളരെ പ്രധാനപ്പെട്ട കാര്യമാണ്.

1964 ലെ ക്രിസ്മസ് രാത്രിയിലാണ് നെല്‍സണ്‍ ഇഹലോകത്തോട് യാത്ര പറഞ്ഞത്. നെല്‍സണ്‍ന്റെ വീരോചിതപുണ്യങ്ങളെ വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം അംഗീകരിച്ചതോടെയാണ് നാമകരണനടപടികള്‍ക്ക് ഔദ്യോഗിക തുടക്കമായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.