എറണാകുളം -അങ്കമാലി അതിരൂപത; മെത്രാന്മാരുടെ കമ്മറ്റിയെ പെര്‍മനന്റ് സിനഡ് ചുമതലപ്പെടുത്തി

കാക്കനാട്: എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക അല്മായ പ്രതിനിധികളുമായി നിലവിലെ സാഹചര്യം ചര്‍ച്ചചെയ്യുന്നതിനായിമെത്രാന്മാരുടെ കമ്മറ്റിയെ പെര്‍മനന്റ് സിനഡ്ചുമതലപ്പെടുത്തിയതായി മീഡിയകമ്മീഷന്‍ പിആര്‍ഒ ഫാ.ആന്റണി വടക്കേക്കര വിസിയുടെ പത്രക്കുറിപ്പില്‍പറയുന്നു. പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:

24.11.2022ന് രാവിലെ ഓൺലൈനിൽ ചേർന്ന സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബ്ബാനയർപ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലുള്ള സാഹചര്യം വിലയിരുത്തി. അതിരൂപതയിലെ വൈദിക-അല്മായ പ്രതിനിധികളുമായി നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനു മെത്രാന്മാരുടെ ഒരു കമ്മിറ്റിയെ പെർമനെന്റ് സിനഡ് ചുമതലപ്പെടുത്തി. ആർച്ചുബിഷപ്പ് മാത്യു മൂലക്കാട്ട്, ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ സി.എം.ഐ. എന്നീ പിതാക്കന്മാരാണ് കമ്മിറ്റിയിൽ ഉള്ളത്. നവംബർ 25ന് ഉച്ചകഴിഞ്ഞാണ്‌ ചർച്ച ക്രമീകരിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ മംഗളവാർത്തക്കാലം ആരംഭിക്കുന്നതിനു മുൻപുള്ള വെള്ളി, ശനി, ഞായർ (നവംബർ 25,26,27) ദിവസങ്ങളിൽ പ്രത്യേകമായി പ്രാർത്ഥിക്കണമെന്നു സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഏവരെയും ആഹ്വാനം ചെയ്തിട്ടുണ്ട്.  സാധിക്കുന്നിടത്തോളം പള്ളികളിലും സമർപ്പിത ഭവനങ്ങളിലും ഈ നിയോഗത്തിൽ ഒരു മണിക്കൂർ ആരാധന നടത്തണമെന്നും മേജർ ആർച്ചുബിഷപ് അറിയിച്ചു.
ഫാ. ആന്റണി വടക്കേകര വി. സി.

പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.