മാർപാപ്പയുടെ പടം വച്ച് ആളെ കൂട്ടിയിട്ടു അവരെ കൊണ്ട് മാർപാപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്യിക്കാൻ മനഃസാക്ഷിയുള്ളവർക്കു കഴിയുമോ? മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.

ഏകീകൃത കുര്‍ബാന വിഷയവുമായി ബന്ധപ്പെട്ട് സഭാനേതൃത്വത്തെ ധിക്കരിക്കുന്ന പ്രവണതകള്‍വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശനമായ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപതസഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. അദ്ദേഹം ഫേസ്ബുക്കില്‍പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ ചേര്‍ക്കുന്നു.

മക്കൾ സ്വന്തം അമ്മയെ അപമാനിക്കുന്ന ദയനീയ കാഴ്ച! അതിരൂപതഭവനത്തിൽ കുടികിടപ്പു സമരം നടത്തി സഭാമാതാവിനെ അപമാനിക്കുന്ന വൈദികരും അല്മായരും! എന്ത് ചെയ്താലും ആരും ഒരു നടപടിയും എടുക്കില്ലെന്ന ഉറപ്പുള്ളപ്പോൾ എതിർപ്പിനൊക്കെ ശക്തി കൂടും!!! നിങ്ങൾ ആരെയാണ് തോൽപ്പിക്കാൻ ശ്രമിക്കുന്നത്? സഭയുടെ ഐക്യത്തെ മുൻനിർത്തി സഭാനേതൃത്വം എടുത്ത ഒരു തീരുമാനം പാലിക്കാൻ ദുരഭിമാനം മൂലം വിസമ്മതിക്കുന്ന ഒരു കൂട്ടം വൈദികരെ പിന്തുണക്കാൻ എത്തുന്ന അല്മായർ അറിയുന്നുണ്ടോ, അവർ പിന്തുണക്കുന്നത് സഭയെ തകർക്കാൻ ശ്രമിക്കുന്നവരെ ആണെന്ന്? 
മാർപ്പാപ്പയുടെ പടം വച്ച് ആളെ കൂട്ടിയിട്ടു അവരെ കൊണ്ട് മാർപ്പാപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്യിക്കാൻ മനഃസാക്ഷിയുള്ളവർക്കു കഴിയുമോ? കൊന്തചൊല്ലി പ്രാര്ഥിച്ചിട്ടു അനുസരണവ്രതം ലംഘിച്ചാൽ  അത് ലംഘനം അല്ലാതാവുമോ? ‘സഭയോടൊപ്പം’ എന്ന ബോർഡ് വച്ചിട്ട് സഭയെ അപമാനിച്ചാൽ അത് അപമാനമല്ലാതാകുമോ?

ജപമാലയും കുരിശിന്റെ വഴിയും സംരക്ഷിക്കാനാണ് തങ്ങൾ സമരം നടത്തുന്നതെന്ന് ഒരു വയോധികനായ വൈദികൻ ചാനലുകളെ വിളിച്ചുകൂട്ടി പറയുന്നത് കേട്ടു…കത്തോലിക്കാ സഭയിലെ എന്തെങ്കിലും രൂപതയിൽ കൊന്തനമസ്കാരവും കുരിശിന്റെ വഴിയും ആരെങ്കിലും നിരോധിച്ചുവെന്നു ഇതുവരെ കേട്ടിട്ടുണ്ടോ? ഇല്ല. ഇങ്ങനെ കള്ളം പറയാൻ ഒരു വൈദികനെങ്ങനെ സാധിക്കുന്നു?
N. B: അതിരൂപത ഭവനത്തിൽ കുടികിടപ്പു നടത്തുന്നവർക്ക് തങ്ങൾ ചെയ്യുന്നതിന്റെ വേദന അറിയണമെന്നില്ല. കാരണം രാത്രി കാലങ്ങളിൽ അവരുടെ വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറിയാൽ അവർ പോലീസിനെ വിളിച്ചു സംരക്ഷണം തേടും. എന്നാൽ അതിരൂപത കേന്ദ്രത്തിൽ പോലീസിനെ വിളിക്കാൻ പാടില്ല…കാരണം സഭയെ അപമാനിക്കുന്നത് ഞങ്ങളുടെ അവകാശമാണ് പോലും !!!



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.