ഫ്രാന്‍സിസ് മാര്‍പാപ്പ മരിയഭക്തിയെ തള്ളിപ്പറഞ്ഞുവോ? വ്യാജ ആരോപണങ്ങളെ പൊളിച്ചടുക്കി മലയാളി വൈദികര്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ മരിയഭക്തിയെ തള്ളിപ്പറഞ്ഞുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയായിലൂടെ നടക്കുന്ന വ്യാജ വീഡിയോ ആരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട് മലയാളി വൈദികര്‍ രംഗത്ത്. വീഡിയോ വിശകലനം നടത്തി ആരോപണം തെറ്റാണെന്ന് തെളിയിച്ച ഫാ. മാത്യു ജിന്റോയുടെ വീഡിയോയും ഇപ്പോള്‍ വൈറലായിമാറിയിരിക്കുകയാണ്.

ഇറ്റാലിയന്‍ ഭാഷയില്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങളെയാണ് ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടി തെറ്റായി പ്രചരിപ്പിച്ചത്. സഭൈക്യത്തെക്കുറിച്ച് പെന്തക്കോസ്ത് മതനേതാക്കളോട് സംസാരി്ച്ച മാര്‍പാപ്പയുടെ വാക്കുകളെയാണ് സഭയുടെ വിശ്വാസപ്രമാണങ്ങളും പാരമ്പര്യങ്ങളും തെറ്റാണെന്ന് സ്ഥാപിച്ചെടുത്തുകൊണ്ട് വ്യാജ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്

മാര്‍പാപ്പയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ തിരുത്തിക്കൊണ്ട് ആദ്യം കുറിപ്പെഴുതിയത് ബൈബിള്‍ പണ്ഡിതനായ ഫാ ജോഷി മയ്യാറ്റില്‍ ആയിരുന്നു. ഇറ്റാലിന്‍ ഭാഷയുടെ വിവര്‍ത്തനം തെറ്റാണെന്ന് അച്ചന്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ഫാ. മാത്യു ജിന്റോയുടെ വീഡിയോ വിശകലനം പുറത്തുവന്നതും വൈറലായി മാറിയതും. വ്യാജ വീഡിയോയും യഥാര്‍ത്ഥ വീഡിയോയും തമ്മില്‍ താരതമ്യം നടത്തിയാണ് ഫാ. ജിന്റോ സത്യം അവതരിപ്പിച്ചത്.

വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടാറുണ്ടെങ്കിലും വ്യാജ വീഡിയോകള്‍ അത്ര സാധാരണമല്ല.

സിറിയായിലെ ക്രൈസ്തവര്‍ക്കായി കൊന്തവെഞ്ചരിച്ചു കൊടുക്കുകയും തന്‍റെ ഓരോ അപ്പസ്തോലികയാത്രകള്‍ക്ക് മുന്പും ശേഷവും മാതാവിന്‍റെ മുന്പില്‍ പ്രാര്‍ത്ഥനാനിരതനാകുകയും ചെയ്യുന്ന മാര്‍പാപ്പ മരിയഭക്തിയെ തള്ളിപ്പറഞ്ഞുവെന്ന് അദ്ദേഹത്തിന്‍റെ ഫോളോ ചെയ്യുന്ന ഒരാളും വിശ്വസിക്കുകയില്ലെന്നത് ഉറപ്പ്. പക്ഷേ മറ്റുള്ളവര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ അതിന് കഴിയുമെന്നതും സത്യം. സാത്താന്‍റെ ലക്ഷ്യവും അതുതന്നെയാണല്ലോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.