ശുദ്ധീകരണാത്മാക്കളോടുള്ള പ്രാര്‍ത്ഥന മരിയന്‍പത്രത്തിന്റെ കണ്ടുപിടിത്തമല്ല- കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കുറിപ്പുകളെക്കുറിച്ചുള്ള വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടി

നവംബര്‍ മാസത്തിലെ മരിയന്‍പത്രത്തില്‍ ദിവസം തോറും മരണം,ശുദ്ധീകരണസ്ഥലം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ കൊടുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഓരോരുത്തരെയും നല്ല മരണത്തിനൊരുക്കുക, അതുപോലെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ പ്രസി്ദ്ധീകരിച്ചത്. വായനക്കാര്‍ ഈ കുറിപ്പുകളോട് നല്ലരീതിയിലാണ് പ്രതികരിച്ചത് എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷത്തിന് വക നല്കുകയും ചെയ്തു. ആത്മീയജീവിതത്തിന് വേണ്ടതെല്ലാം എന്നതാണല്ലോ മരിയന്‍പത്രത്തിന്റെ ടാഗ് ലൈന്‍തന്നെ.

അതുകൊണ്ടാണ് ആത്മീയജീവിതവുമായി ബന്ധപ്പെട്ട അറിവുകള്‍ ഓരോ ദിവസവും ഞങ്ങള്‍ കൊടുത്തുകൊണ്ടിരുന്നതും. ഭൂമിയില്‍ എന്തെല്ലാം വാരിക്കൂട്ടിയാലും ഈലോകത്തിന് അപ്പുറത്തേക്ക് നാം ഒന്നും കൊണ്ടുപോകുന്നില്ലല്ലോ.

ഈ കുറിപ്പുകളില്‍ ചിലതിനോട് വായനക്കാരില്‍ ചിലര്‍ ചില സംശയങ്ങള്‍ചോദിച്ച് വ്യക്തിപരമായും മെയിലിലൂടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും ബന്ധപ്പെടുന്നുണ്ടായിരുന്നു. അവരില്‍ പലരുടെയും സംശയം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയല്ലേ പ്രാര്‍ത്ഥിക്കേണ്ടത് അല്ലാതെ ശുദ്ധീകരണാത്മാക്കളോട് അല്ലല്ലോ എന്നതായിരുന്നു.

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് നമ്മുടെ കടമയാണെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. മരിച്ചവര്‍ക്കുവേണ്ടിയുള്ള ധര്‍മ്മദാനം, ദണ്ഡവിമോചനങ്ങള്‍,പ്രായശ്ചിത്തപ്രവൃത്തികള്‍ തുടങ്ങിയവയെല്ലാം സഭ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഇതിന് സമാന്തരമായാണ് ശുദ്ധീകരണസ്ഥലത്തിലെ ആ്ത്മാക്കളോടുളള പ്രാര്‍ത്ഥന രൂപപ്പെട്ടിരിക്കുന്നത്.

ശുദ്ധീകൃത ആത്മാക്കള്‍ തങ്ങളെ സഹായിക്കുന്നവരുടെ ശുദ്ധീകരണകാലയളവ് ഹ്രസ്വവും ലളിതവുമാക്കും.സാധിക്കുമെങ്കില്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനും അവര്‍ ശ്രമിക്കും എന്നത് പല വിശുദ്ധരുടെ ജീവിതങ്ങളില്‍ നിന്നും സ്വകാര്യവെളിപാടുകളില്‍ നിന്നും നാം മനസ്സിലാക്കുന്ന കാര്യമാണ്.

ഉദാഹരണത്തിന് ബൊളോഞ്ഞയിലെ വിശുദ്ധ കാതറിന്‍പറയുന്നത് എനിക്ക് വിശുദ്ധരില്‍ നി്ന്ന് ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്.എന്നാല്‍ അതിലേറെ അനുഗ്രഹങ്ങള്‍ ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളില്‍ നിന്ന് ലഭിച്ചിട്ടുണ്ട് എന്നാണ്.

തങ്ങളെ സഹായിക്കുന്നവര്‍ക്ക് പ്രതിസമ്മാനം നല്കണമെന്നുള്ള തീവ്രമായ ആഗ്രഹത്തോടെയും തീക്ഷ്ണതയോടെും സ്ഥിരോത്സാഹത്തോടെയും അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് അത് കേള്‍ക്കാതിരിക്കാന്‍ കഴിയുകയില്ല ദൈവസിംഹാസനത്തിന് മു്മ്പില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് നമ്മെ സഹായിക്കുന്നതിനായി അവര്‍ നിരന്തരംപ്രാര്‍ത്ഥിക്കും.

ഡൊമിനിക്കന്‍ സഭാംഗമായ മാസിയാസിലെ വാഴ്ത്തപ്പെട്ട ജോണ്‍, വാഴ്ത്തപ്പെട്ട ഹെന്റി സൂസോ, വിശുദ്ധ പീറ്റര്‍ഡാമിയന്‍, ഒമ്പതാം പീയൂസ്മാര്‍പാപ്പ, വിശുദ്ധജൊവാന്ന ഡി മെന്റ്‌സ് ഇങ്ങനെ എണ്ണമറ്റ ആളുകളുടെ ജീവിതത്തില്‍ ശുദ്ധീകരണാത്മാക്കളോടുള്ള മാധ്യസ്ഥവും പ്രാര്‍ത്ഥനയും വഴി നിരവധി അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട് അതുകൊണ്ട് ശുദ്ധീകരണാത്മാക്കളുടെ മാധ്യസ്ഥശക്തിയെക്കുറിച്ച് സംശയിക്കേണ്ടതില്ല. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ തിരികെ നമ്മെ സഹായിക്കും. ഇങ്ങനെയൊരു വിശ്വാസം പരക്കെയുണ്ട്. ഈ വിശ്വാസമാണ് മരിയന്‍പത്രം രേഖപ്പെടുത്തിയത്.അതുകൊണ്ട് പറയട്ടെ,ശുദ്ധീകരണസ്ഥലത്തെക്കുറിച്ചോ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടിയോ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടോ ഉളള പ്രാര്‍ത്ഥനകളെക്കുറിച്ച് എഴുതിയതൊന്നും മരിയന്‍പത്രത്തിന്റെ കണ്ടുപിടിത്തം അല്ല.

അനുകൂലിച്ചും പ്രതികൂലിച്ചും സംശയിച്ചും പ്രതികരിച്ച എല്ലാ മാന്യവായനക്കാര്‍ക്കും നന്ദി.ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ തീര്‍ച്ചയായും നി്ങ്ങളുണ്ട്.
ഒരിക്കല്‍ കൂടി എല്ലാറ്റിനും നന്ദി
മരിയന്‍ പത്രം ടീം



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.