ഈശോയുടെ കുരിശു ചുമന്ന ശിമയോന് പിന്നീട് എന്തു സംഭവിച്ചു?

ലോകചരിത്രത്തില്‍ ക്രിസ്തുവിനെ സഹായിച്ച ഒരേയൊരു വ്യക്തിയേയുളളൂ. അത് കിറേനേക്കാരനായ ശിമയോനായിരുന്നു. കാല്‍വരിയിലേക്കുളള ക്രിസ്തുവിന്റെ കുരിശുയാത്രയില്‍ അവിടുത്തെ കുരിശു ചുമക്കാന്‍ സഹായിച്ചത് ശിമയോനായിരുന്നു. ക്രിസ്തുവിന്റെ ജീവിതത്തില്‍ അങ്ങനെ ശിമയോന്‍ പ്രധാനപ്പെട്ട വ്യക്തിയായി. എന്നാല്‍ ശിമയോന് ഇതിന് ശേഷം എന്തുസംഭവിച്ചു?

അലക്‌സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായിരുന്നു ഇദ്ദേഹമെന്ന് മാര്‍ക്കോസിന്റെ സുവിശേഷം പറയുന്നുണ്ട്. മത്തായിയുടെയും മര്‍ക്കോസിന്റെയും സുവിശേഷങ്ങളില്‍ നല്കിയിരിക്കുന്ന പരിമിതമായ ഇത്തരം അറിവുകള്‍ക്കപ്പുറം ശിമയോനെക്കുറിച്ച് യാതൊരുവിവരവും ലഭ്യമല്ല എന്നതാണ് വാസ്തവം. .എങ്കിലും പല കഥകളും നിഗമനങ്ങളും ശിമയോനെക്കുറിച്ച് വ്യാപകമായി നിലവിലുണ്ട്. പേഗനായിരുന്നു ശിമയോനെന്നും പരക്കെ പറയപ്പെടുന്നു.

കുരിശു ചുമന്നതിന് ശേഷം ഇദ്ദേഹത്തിന്റെ മക്കള്‍ റൂഫസും അലക്‌സാണ്ടറും ക്രൈസ്തവരായി. വിശുദ്ധ പൗലോസിന്റെ ലേഖനത്തില്‍ റൂഫസിനെക്കുറിച്ച് പരാമര്‍ശമുണ്ട്.( റോമ 16:13) ശിമയോനെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് പൊതുവെ വിശ്വാസം. എന്നാല്‍ കിറേനേയിലെ വിശുദധ സൈമണ്‍ ഈ ശിമയോനാണെന്നും ഒരു വിശ്വാസമുണ്ട്. ഡിസംബര്‍ ഒന്നിനാണ് ഈ വിശുദ്ധന്റെ തിരുനാള്‍.

ശിമയോന് എന്തു സംഭവിച്ചാലും ഒരു കാര്യം നാം തിരിച്ചറിയണം. ഓരോരുത്തരും അവനവന്റെ കുരിശു സ്‌നേഹത്തോടെ ചുമക്കണം. കഴിയുമെങ്കില്‍ മറ്റൊരാളുടെ കുരിശു ചുമക്കാന്‍ തയ്യാറാവുകയും വേണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.