മൂന്നാമത് സീറോ മലബാർ വാൽത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 ന്

   

വാല്‍സിങ്ങാം: യു കെ യിലെ നസ്രത്ത്‌ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ മൂന്നാമത് മരിയൻ തീര്‍ത്ഥാടനം ജൂലൈ 20നു നടക്കും. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഈ തീര്‍ത്ഥാടനം ഇത്തവണ ഏറ്റെടുത്തു നടത്തുന്നത് ഈസ്റ്റ്‌ ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രമായ കോൾചെസ്റ്റർ സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യുനിറ്റിയാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷന്‍ മാർ ജോസഫ് സ്രാമ്പിക്കൽ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്കും. തീർത്ഥാടന തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികനായ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം യു കെ യിലെ സീറോ മലബാർ വികാരി ജനറാൾമാരും, വൈദികരും പങ്കുചേരും.

തീര്‍ത്ഥാടനം വിജയിപ്പിക്കുവാനുള്ള ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും പ്രോത്സാഹനവുമായി തീര്‍ത്ഥാടക പ്രസുദേന്തി സമൂഹത്തോടൊപ്പം പ്രീസ്റ്റ് ഇൻ ചാർജ് ഫാ.തോമസ് പാറക്കണ്ടത്തിലും, ഫാ.ജോസ് അന്ത്യാംകുളവുമുണ്ട്. വാൽസിങ്ങാം തീര്‍ത്ഥാടനത്തിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.



യൂറോപ്പിലെ ഏറ്റവും പുരാതനവും പ്രമുഖവുമായ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിമിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച തീർത്ഥാടനത്തിൽ വെച്ച് യ മാർ സ്രാമ്പിക്കലിൽ നിന്നും ആശീർവ്വദിച്ചു സ്വീകരിച്ച മെഴുതിരി കോൾചെസ്റ്ററിലെ ഭവനങ്ങൾതോറും മാതാവിനോട് മാദ്ധ്യസ്ഥം യാചിച്ചും, ജപമാലയും, മരിയ സ്തുതി ഗീതങ്ങൾ ആലപിച്ചും പ്രാർത്ഥനാ നിറവിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അനുഗ്രഹങ്ങളുടെ പെരുമഴ പൊഴിയുന്ന വാൽത്സിങ്ങാമിലെ തീർത്ഥാടനത്തിനുള്ള വിജയ പാത ഒരുക്കുന്നതിനായി കോൾചെസ്റ്ററിലെ എല്ലാ ഭവനങ്ങളും ഉപവാസവും, നോമ്പും പ്രാർത്ഥനകളും സമർപ്പിച്ചു വരുന്നു.

കുട്ടികളെ അടിമ വെക്കുന്നതിനും, കുമ്പസാരത്തിനും, മാദ്ധ്യസ്ഥ പ്രാർത്ഥനകൾക്കും, കൗൺസിലിങ്ങുകൾക്കും തീർത്ഥാടന കേന്ദ്രത്തിൽ സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിയുടെ സഹകാരികളായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു. ഭക്ഷണ സ്റ്റാളുകൾ, പാർക്കിങ് സൗകര്യം എന്നിവ തീർത്ഥാടകർക്കായി സജ്ജീകരിക്കും. പ്രാഥമിക പരിചരണവിഭാഗവും പ്രവർത്തിക്കുന്നതായിരിക്കും.


തീർത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരായ ടോമി പാറക്കൽ- 07883010329  നിതാ ഷാജി – 07443042946 എന്നിവരുമായി ബന്ധപ്പെടുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.