വത്തിക്കാനിലെ കല്ലറ പരിശോധന രണ്ടാം ഘട്ടം ജൂലൈ 20 ന്


വത്തിക്കാന്‍ സിറ്റി: 1983 ല്‍ കാണാതായ ഇമ്മാനുവേല ഓര്‍ലാണ്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിജസ്ഥിതി കണ്ടെത്താനുള്ള അന്വേഷണങ്ങളുടെ ഫലമായി വത്തിക്കാനിലെ ശവക്കല്ലറകള്‍ ജൂലൈ 20 ന് വീണ്ടും തുറക്കുമെന്ന് വത്തിക്കാന്‍ വക്താവ് അലെസാണ്ട്രോ ഗിസോറ്റി അറിയിച്ചു. ജൂലൈ 11 ന് ശവക്കല്ലറകള്‍ തുറന്നുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ രണ്ടാം ഘട്ടം ജൂലൈ 20ന് നടത്തുന്നത്. ശാസ്ത്രസാങ്കേതിക വിദഗ്ദരുടെ സാന്നിധ്യത്തിലായിരിക്കും ഈ ദിവസം കല്ലറ തുറക്കുക.

36 വര്‍ഷത്തെ പഴക്കമുള്ള തിരോധാനത്തിന്റെ രഹസ്യം തേടി വത്തിക്കാനില്‍ രണ്ടു ശവക്കല്ലറകള്‍ തുറന്നെങ്കിലും അവ ശൂന്യമായിരുന്നു. വത്തിക്കാന്‍ ജീവനക്കാരനായിരുന്ന ഒര്‍ലാണ്ടിയുടെ മകള്‍ ഇമാനുവേലയെ കാണാതായ കേസുമായി ബന്ധപ്പെട്ടായിരുന്നു ശവക്കല്ലറ തുറന്നത്.

ഈ പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ വത്തിക്കാന് പങ്കുണ്ടെന്നായിരുന്നു മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. 2016 ല്‍ കേസ് അവസാനിപ്പി്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തകാലത്ത് വത്തിക്കാനിലെ ട്യൂട്ടോണിക് കോളജിലെ സെമിത്തേരിയില്‍ ഇമാനുവേലയെ അടക്കം ചെയ്തിട്ടുണ്ടെന്ന സന്ദേശത്തെതുടര്‍ന്നാണ് അന്വേഷണം പുനരാംഭിച്ചത്.

ഒര്‍ലാണ്ടിയുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ശവക്കല്ലറകള്‍ തുറക്കാന്‍ അനുവാദം നല്കിയത്. കല്ലറകളില്‍ അടക്കിയവരുടെ ബന്ധുക്കളുടെയും കേസുമായി ബന്ധപ്പെട്ടവരുടെയും ഫോറന്‍സിക്ക് വിദഗ്ദരുടെയും പോലീസിന്റെയും സാന്നിധ്യത്തിലായിരുന്നു കല്ലറകള്‍ തുറന്നത്.





മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.