ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പുതിയ അധ്യക്ഷന്‍

ബംഗളുരു : ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സി‌ബി‌സി‌ഐ) പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമാണ്. ഇന്ത്യൻ ബിഷപ്‌സ് കോൺഫറൻസിന്റെ വാർഷിക പൊതുയോഗത്തിൽ വച്ചാണ് മാർ ആൻഡ്രൂസ് താഴത്തിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.ഭാരത മെത്രാന്‍ സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചുക്കൊണ്ടിരുന്ന മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്ർറെ പിന്ഗാമിയായിട്ടാണ് പുതിയ തിരഞ്ഞെടുപ്പ്.

1951 ഡിസംബര്‍ 13-ന് ജനനം. 1977 മാര്‍ച്ച് 14-ന് വൈദികനായി . 2004 മെയ് ഒന്നിന് തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി. 2007 മാര്‍ച്ച് 18-ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

പെര്‍മനന്‍റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈ 30നാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.