ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെയുള്ള കേസ് ;വ്യാപക പ്രതിഷേധം

പാലാ: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തതില്‍ വ്യാപക പ്രതിഷേധം. നാര്‍ക്കോട്ടിക് , ലവ് ജിഹാദ് പ്രശ്‌നങ്ങള്‍ സ്വന്തം സമുദായത്തോട് പങ്കുവച്ചതിന്റെ പേരില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കേസില്‍ പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹത്തിനൊപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊളളുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി വ്യക്തമാക്കി. മാര്‍ കല്ലറങ്ങാട്ട് പറഞ്ഞത് സമുദായത്തിന്റെ ആശങ്കയും ശബ്ദവുമാണ്. അദ്ദേഹം ഉന്നയിച്ച സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയുമാണ് വേണ്ടത്. കുറ്റകൃത്യങ്ങള്‍ അവസാനിക്കുമ്പോള്‍ സമുദായസൗഹാര്‍ദം വളരുമെന്നതില്‍ സംശയമില്ല. അതിന് എല്ലാ സമുദായങ്ങളും കൈകോര്‍ക്കണം. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി വ്യക്തമാക്കി.

കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ട വിഷയങ്ങള്‍ തുറന്നു പറഞ്ഞതിന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തത് അങ്ങേയറ്റം പ്രതിഷേധാഹാർഹമാണെന്ന് അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി പ്രതികരിച്ചു. വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരാണ് കേസിന് പിറകിലുള്ളത്.ബിഷപ്പിനെതിരെയുള്ള ഏതു നീക്കത്തെയും വിശ്വാസ സമൂഹം ശക്തമായി നേരിടും.

സര്‍ക്കാര്‍ സംവിധാനങ്ങളെയും നിയമവ്യവസ്ഥകളെപ്പോലും നിര്‍വീര്യമാക്കുന്ന തലങ്ങളിലേയ്ക്ക് സംഘടിത ഭീകരവാദവും നാര്‍ക്കോട്ടിസവും സമൂഹത്തിന്റെ സമസ്തമേഖലകളിലും സ്വാധീനമുറപ്പിക്കുന്നതിന്റെ അപായസൂചനകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നത് നിസാരവല്‍ക്കരിക്കരുത്. 

ക്രൈസ്തവ കുടുംബസംസ്കാരത്തെ തകർക്കുന്ന വിധത്തിൽ പല വെല്ലുവിളികളും ഉയരുന്നുവെന്ന മാർ കല്ലറങ്ങാട്ടിന്റെ കണ്ടെത്തലുകൾ യാഥാർഥ്യമാണ്.മതസൗഹാർദ്ദത്തിനും സാമൂഹിക സമാധാനത്തിനും ഇവ വലിയ ആശങ്കകൾ ഉയർത്തുന്നു.കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ നീക്കങ്ങൾ നടക്കുന്നു എന്നത് വസ്തുതയാണ്. സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്.വളരെ ഗൗരവമായ രീതിയിൽ അന്വേഷിക്കേണ്ടതായിട്ടുണ്ട്.അതിനു പകരം നീതിക്കു വേണ്ടിപൊരുതുന്നവർക്കെതിരെ കേസെടുക്കുന്ന പ്രവണതയെ ശക്തമായി അപലപിക്കുന്നു.

സാമൂഹ്യ നീതിക്കുവേണ്ടി ഉയരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കുന്നത് കടുത്ത നീതി നിഷേധം തന്നെയാണെന്ന് ഓർമിപ്പിക്കട്ടെ.സാംസ്ക്കാരികമായും ശാസ്ത്രീയമായും വളര്‍ന്നവര്‍ എന്ന് നാം അവകാശപ്പെടുമ്പോഴും മനുഷ്യവകാശ ധ്വംസനങ്ങള്‍ നമ്മുടെ നാടിൻറെ എല്ലാ ഭാഗത്തും അനുസ്യൂതം നടമാടിക്കൊണ്ടിരിക്കുന്നു. അധികാരപ്രമത്തതയിലാണ്ടുപോയ അധികാര നേതൃത്വങ്ങൾ ബലഹീനരായ മനുഷ്യജീവിതങ്ങൾക്ക്‌  നീതി നിഷേധിക്കുന്ന പ്രവണതകൾ കടുത്ത അവകാശ ലംഘനം തന്നെയാണ്.

മാർ കല്ലറങ്ങാട്ട് ഉയർത്തുന്ന യാഥാർഥ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവമായി അന്വേഷിക്കണം.അതിനു പകരം അദ്ദേഹത്തിനെതിരെ കേസെടുത്ത പ്രവണതകൾക്കെതിരെ അൽമായ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.