മതപരിവര്‍ത്തനം, പലായനം, മരണം… ബുര്‍ക്കിനോ ഫാസോയിലെ ക്രൈസ്തവരുടെ ജീവിതം പ്രതിസന്ധിയില്‍

കാമറൂണ്‍: ബുര്‍ക്കിനാ ഫാസോയിലെ ക്രൈസ്തവരുടെ ജീവിതം പ്രതിസന്ധിയിലേക്ക്. നിര്‍ബന്ധിതമായ മതപരിവര്‍ത്തനം, പലായനം അല്ലെങ്കില്‍ മരണം. ഈ മൂന്ന് ഓപ്ഷനുകള്‍ക്കു മുമ്പില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നറിയാതെ വിഷമിക്കുകയാണ് ഇവര്‍. ഇസ്ലാമിക് ജിഹാദിസ്റ്റുകളുടെ ഭീഷണികള്‍ക്ക് മുമ്പിലാണ് ഇവരുടെ ജീവിതം ചോദ്യചിഹ്നമാകുന്നത്.

ഈ വര്‍ഷം മുതല്‍ക്കാണ് ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണം ശക്തമായത്. ഇതിനകം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ നാടുവിട്ടുപോകുകയും ചെയ്തു.

ജൂണില്‍ ബാനി എന്ന നഗരത്തില്‍ വച്ച് ഏഴു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. തിരഞ്ഞുപിടിച്ചുള്ള ആക്രമണമായിരുന്നു അത്. കുരിശു ധരിച്ചവരെ അന്വേഷിച്ചുപിടിച്ചായിരുന്നു കൊലപാതകം. ബുര്‍ക്കിനാ ഫാസോ ഗവണ്‍മെന്റ് തിങ്കളാഴ്ച പുറത്തുവിട്ടത് ജിഹാദികളുടെ ആക്രമണത്തില്‍ രണ്ട് ആക്രമണങ്ങളിലായി 29 പേര്‍ കൊല്ലപ്പെട്ടു എന്നാണ്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 56 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏപ്രിലില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും മാര്‍ച്ച്ില്‍ വൈദികനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഓഗസ്റ്റില്‍ പ്രൊട്ടസ്റ്റന്റ് കത്തോലിക്കാ നേതാക്കളില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്.

എന്നാല്‍ ക്രൈസ്തവരുടെ ജീവന് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് ഭാഗത്തുനിന്ന് യാതൊരു വിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു.

ദരിദ്രരാഷ്ട്രങ്ങളിലും അഴിമതി നിറഞ്ഞ ഭരണകൂടങ്ങളിലുമാണ് ഇത്തരത്തിലുള്ള ഭീകരസംഘടനകള്‍ ആഴത്തില്‍ വേരുറപ്പിക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.