കേരളം സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: കേരളം സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ തന്റെ ആഗ്രഹം വ്യക്തമാക്കിയത്.

വിശുദ്ധ തോമാശ്ലീഹായുടെ കാലടികള്‍ പതിഞ്ഞ ഇന്ത്യയിലും പ്രത്യേകമായി കേരളത്തിലും എത്തിച്ചേരാന്‍ തനിക്കാഗ്രഹമുണ്ടെന്നാണ് മാര്‍പാപ്പ വ്യക്തമാക്കിയത്.സീറോ മലബാര്‍ സഭയെ സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും നയിക്കുന്ന അങ്ങയെ നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ തുടര്‍ന്നും അനുഗ്രഹിക്കട്ടെയെന്ന് മാര്‍പാപ്പ മാര്‍ ആലഞ്ചേരിക്ക് ആശംസ നേര്‍ന്നു..

അങ്ങയുടെ വിലപ്പെട്ട പ്രാര്‍ത്ഥനയില്‍ എന്നെയും ഓര്‍മ്മിക്കണമേയെന്നായിരുന്നു കര്‍ദിനാളിന്റെ അപേക്ഷ. ഇന്ന് വത്തിക്കാന്‍ സ മയം രാവിലെ പത്തുമണിക്കായിരുന്നു കര്‍ദിനാളും മാര്‍പാപ്പയും തമ്മിലുള്ളകൂടിക്കാഴ്ച നടന്നത്. ഏപ്രില്‍ 19 ന് ജന്മദിനം ആഘോഷിക്കുന്ന മാര്‍ ആലഞ്ചേരിക്ക് മാര്‍പാപ്പ ജന്മദിനാശംസ കാര്‍ഡ് സമ്മാനിച്ചു.

ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗ്യാന്‍സൈ്വനും കേരളത്തില്‍ നിന്നുള്ള ഫാ. ജിജി പുതുവീട്ടില്‍ക്കളം എസ് ജെയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മാര്‍പാപ്പയുമായി കര്‍ദിനാള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് വത്തിക്കാനോടു ഏറ്റവും അടുത്ത വൃത്തങ്ങളുടെ നിരീക്ഷണം.

ഏതാനും ചില മീറ്റിംങുകളില്‍ പങ്കെടുത്തതിന് ശേഷം ഏപ്രില്‍ 13 ന് കര്‍ദിനാള്‍ കേരളത്തില്‍ തിരിച്ചെത്തും.

ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്‍റെ ആഗ്രഹം ഇതിനകം പലതവണ മാര്‍പാപ്പ ആവര്‍ത്തിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാരിന്‍റെ ഔദ്യോഗിക ക്ഷണം കിട്ടാത്തതാണ് ഈ സന്ദര്‍ശനം നീണ്ടുപോകുന്നതിന് കാരണമെന്നാണ് പറയപ്പെടുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.