ലോക പ്രശസ്ത ഇന്ത്യന്‍ സുവിശേഷപ്രഘോഷകന്‍ രവി സഖറിയാസ് അന്തരിച്ചു

അന്റ്്‌ലാന്റ: ലോക പ്രശസ്ത ഇന്ത്യന്‍ സുവിശേഷ പ്രഘോഷകന്‍ രവി സഖറിയാസ് അന്തരിച്ചു. 74 വയസായിരുന്നു. സര്‍ക്കോമ രോഗത്തിന്റെ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ സ്വഭവനത്തില്‍ വച്ചായിരുന്നു. നിരവധി പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ലോകമെങ്ങും സുവിശേഷസന്ദേശം പ്രചരിപ്പിച്ച വ്യക്തിയായിരുന്നു.

1946 മാര്‍ച്ച് 26 ന് ചെന്നൈയിലായിരുന്നു ജനനം. ചെറുപ്രായത്തിലേ കുടുംബം ഡല്‍ഹിയിലേക്ക് ചേക്കേറി. ആംഗ്ലിക്കന്‍ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.

പക്ഷേ പതിനേഴാം വയസുവരെ നിരീശ്വരവാദിയായിരുന്നു. പതിനേഴാം വയസിലെ ആത്മഹത്യാശ്രമം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി. പരാജയപ്പെട്ട ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് അവിടെ വച്ച ലഭിച്ച ഒരു ബൈബിള്‍ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 14: 19 ആണ് രവി സഖറിയാസിനെ സ്വാധീനിച്ചത്.

1966 ല്‍ കുടുംബം കാനഡായിലേക്ക് ചേക്കേറി. ഒന്റാറിയോ ബൈബിള്‍ കോളജില്‍ നിന്ന് 1972 ല്‍ ഡിഗ്രി നേടി. സക്കറിയാസ് ഇന്റര്‍നാഷനല്‍ മിനിസ്ട്രിക്ക് 1984 ല്‍ രൂപം കൊടുത്തു. 70 രാജ്യങ്ങളില്‍ അദ്ദേഹം സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്.

നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന്റെ കാന്‍ മാന്‍ ലിവ് വിത്തൊട്ട് ഗോഡ് അഞ്ചുലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.