ഫിലിപ്പൈന്‍സില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും വേണ്ടി ഐകദാര്‍ഢ്യ കുര്‍ബാന


മനില: ഗവണ്‍മെന്റ് രാജ്യദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന മനിലയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രണ്ടാമതും സോളിഡാരിറ്റി മാസ് ഇന്നലെ നടന്നു. ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ആഹ്വാനമനുസരിച്ചായിരുന്നു കുര്‍ബാന.

ഈ മാസം തന്നെ രണ്ടാം തവണയാണ് ഇങ്ങനെയൊരു കുര്‍ബാന അര്‍പ്പിക്കപ്പെട്ടത്. മനില രൂപതയുടെ മധ്യസ്ഥന്റെ തിരുനാള്‍ ദിനത്തിലായിരുന്നു ആദ്യകുര്‍ബാന. പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറ്ററെന്റിനെതിരെ നടത്തിയ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നാലു മെത്രാന്മാരുള്‍പ്പടെ മൂന്നുവൈദികര്‍ക്കും ഒരു ബ്രദറിനുമാണ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.

ഇവര്‍ക്ക് അനുകൂലമായി നിരവധി പ്രക്ഷോഭങ്ങളും ഇതിനകം ഫിലിപ്പൈന്‍സില്‍ നടന്നുകഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. പ്രസിഡന്റിന്റെ മയക്കുമരുന്നിന്റെ പേരിലുള്ള മനുഷ്യക്കുരുതിക്കെതിരെ പോരാടിയവരാണ് ഈ മെത്രാന്മാരെല്ലാവരും. 2016 മുതല്‍ ഇരുപതിനായിരത്തോളം പേരെയാണ് മയക്കുമരുന്നുവേട്ടയുടെ പേരില്‍ കൊന്നൊടുക്കിയത്. ഇതിനെതിരെ ശബ്ദിച്ച ബിഷപ് ഡേവിഡിന് വധഭീഷണിയുണ്ടായിരുന്നു.

അധാര്‍മ്മികമായ മയക്കുമരുന്ന് കച്ചവടത്തില്‍ പ്രസിഡന്റിനും അദ്ദേഹത്തിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.