റെയിന്‍ബോ പദ്ധതിയിലൂടെ 45 വീടുകളുടെ സമര്‍പ്പണവുമായി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി: ഉരുള്‍പ്പൊട്ടലില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചുനല്കുന്ന കാഞ്ഞിരപ്പളളി രൂപതയുടെ റെയിന്‍ബോ പദ്ധതിയുടെ ഭാഗമായി 45 വീടുകളുടെ പ്രതീകാത്മക സമര്‍പ്പണം നടന്നു.രൂപതയിലെ എല്ലാ ഇടവകകളുടെയും വിശ്വാസികള്, സന്യാസ സമൂഹങ്ങള്, രൂപതയിലെ വിവിധ സംഘടനകള്, പ്രസ്ഥാനങ്ങള് ,പിഡിഎസ്, എംഡിഎസ്, എംഎംടി ആശുപത്രി, മരിയൻ കോളജ്, അമല്‍ ജ്യോതി കോളജ് ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെയും മറ്റ് ഉദാരമതികളുടെയും സഹായത്തോടെയാണ് റെയിന്ബോ പദ്ധതി നടപ്പിലാക്കുന്നത്.

പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങില് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രതീകാത്മക സമർപ്പണം നടത്തിയത്.വേദനിക്കുന്ന സഹോദരങ്ങളുമായി തനിക്കുള്ളത് പങ്കുവയ്ക്കുന്നത് ക്രിസ്ത്യാനിയുടെ മുഖമുദ്രയാണെന്ന് മാർ ആലഞ്ചേരിയും അർഹതപ്പെട്ട സഹോദരങ്ങൾക്ക് നൽകുന്നതിന്റെ പേരിൽ അഭിമാനിക്കുന്നതിനപ്പുറം പങ്കുവച്ചതിന്റെ സംതൃപ്തിയാണ് നമുക്കുണ്ടാവേണ്ടതെന്ന് അധ്യക്ഷ പ്രസംഗത്തിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും പറഞ്ഞു.

2021 ഒക്ടോബറിൽ കാഞ്ഞിരപ്പള്ളി രൂപതയുൾപ്പെടുന്ന ഭൂപ്രദേശങ്ങളായ കൊക്കയാർ, പെരുവന്താനം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ് പഞ്ചായത്തുകളിലുണ്ടായ പ്രളയ ദുരിതത്തിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവർക്കാണ് വീടു നല്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.