ഭവനരഹിതര്‍ക്കായി വാതില്‍ തുറന്നുകൊടുത്ത് സിംഗപ്പൂരിലെ കത്തോലിക്കാ ദേവാലയങ്ങള്‍

സിംഗപ്പൂര്‍: ഭവനരഹിതര്‍ക്കായി വാതില്‍ തുറന്നുകൊടുത്തുകൊണ്ട് രണ്ട് കത്തോലിക്കാ ദേവാലയങ്ങള്‍ ക്രിസ്തുസ്‌നേഹത്തിന്റെ പരിമളം പരത്തുന്നു. ബുക്കിറ്റ് ബാറ്റോയിലെ സെന്റ് മേരി ഓഫ് ദ ഏയ്ഞ്ചല്‍സും ആങ് മോ കിയോയിലെ ക്രൈസ്റ്റ് ദ കിംങ് ദേവാലയവുമാണ് പാരീഷ് ക്ലാസ് റൂമുകള്‍ ഭവനരഹിതര്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്. രാത്രി ഒമ്പതു മണി മുതല്‍ രാവിലെ 7 ഏഴു മണിവരെയാണ് ഇവിടെ അന്തിയുറങ്ങാനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.

കാത്തലിക് വെല്‍ഫെയര്‍ സര്‍വീസസ് നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ക്കാണ് ഈ സൗകര്യം അനുഭവിക്കാന്‍ കഴിയുന്നത്. ഇരുപത്തിയഞ്ചോളം ആളുകള്‍ക്ക് ക്രൈസ്റ്റ് ദ കിംങ് ദേവാലയത്തില്‍ രാപ്പാര്‍ക്കാന്‍ എത്തുന്നുണ്ട്. ഫാന്‍, തലയണ, കിടക്ക തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭിക്കും.

കഴിഞ്ഞ ജനുവരിയിലാണ് ഇങ്ങനെയൊരു തീരുമാനം കാത്തലിക് വെല്‍ഫെയര്‍ സര്‍വീസ് എടുത്തത്. തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ആളുകള്‍ക്ക് സങ്കേതം ഒരുക്കുകയാണ് ലക്ഷ്യം. ലോകത്തിലെ തന്നെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. എങ്കിലും വര്‍ഷം തോറും നാനൂറോളം ഭവനരഹിതര്‍ സഹായം അന്വേഷിച്ച് എത്തുന്നതായി കാത്തലിക് വെല്‍ഫെയര്‍ സര്‍വീസസ് അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.