സഭാപരമായ കര്‍ശന നടപടി സ്വീകരിക്കും: സീറോ മലബാര്‍ മീഡിയ കമ്മീഷന്റെ പത്രക്കുറിപ്പ് പറയുന്നു

കാക്കനാട്: ഡിസംബര്‍ 23,24 തീയതികളില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്‌റ് മേരീസ് ബസിലിക്കയില്‍ നടന്ന അനിഷ്ടസംഭവങ്ങളോട് അനുബന്ധിച്ച് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

ഒരു സമരമാര്‍ഗ്ഗമായി വിശുദ്ധ കുര്‍ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണെന്ന് മീഡിയ കമ്മീഷന്‍ സെക്രട്ടറിയും പിആര്‍ ഒയുമായ ഫാ. ആന്റണി വടക്കേക്കര വിസിയുടെ പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറയുന്നു. വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതതയെ കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കുമെതിരെ സഭാ പരമായ കര്‍ശനനടപടി സ്വീകരിക്കുന്നതാണ്.

സീറോ മലബാര്‍സഭാ മെത്രാന്‍ സിനഡിന്റെ തീരുമാനപ്രകാരം പരിശുദ്ധ സിംഹാസനത്തിന്റെഅംഗീകാരത്തോടെ നിശ്ചയിക്കപ്പെട്ട ഏകീകൃത കുര്‍ബാനയര്‍പ്പണരീതിക്കെതിരായും അതിനോടുള്ള പ്രതിഷേധമായും ഏതാനും വൈദികരും അല്മായരും ചേര്‍ന്നുനടത്തിയ നീതികരിക്കാനാവാത്ത സംഭവങ്ങളില്‍ സീറോ മലബാര്‍സഭ ഒന്നാകെ അതീവദു:ഖത്തിലാണ്. ഏകീകൃത കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട സമരമാര്‍ഗ്ഗങ്ങളില്‍ നിന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന വൈദികരും അല്മായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. പ്രസ്താവനയില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.