കോടതി ഉത്തരവ്, ബിഷപ്പിന്റെ മൃതദേഹം പുറത്തെടുത്തു

ഗ്വാളിയാര്‍: റോഡപകടത്തില്‍ കൊല്ലപ്പെട്ട ഗ്വാളിയാര്‍ ബിഷപ് തോമസ് തെന്നാട്ടിന്റെ മൃതദേഹം കോടതി ഉത്തരവു പ്രകാരം പുറത്തെടുത്തു. ബിഷപ്പിന്റെ മരണത്തില്‍ സംശയമുണ്ടെന്നും അത് ആസൂത്രിതമായ കൊലപാതകമാണെന്നും സംശയം രേഖപ്പെടുത്തി ഒരു കത്തോലിക്കാ വനിതാ നല്കിയ പരാതിയിന്മേലാണ് കോടതിയുടെ ഉത്തരവ്.

മെയ് 11 നാണ് ബിഷപ്പിന്റെ മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിറക്കിയത്. വൈദ്യപരിശോധനയ്ക്കായി മൃതദേഹം പുറത്തെടുത്തുവെന്നും ഗവണ്‍മെന്റില്‍ നിന്ന് അനുവാദം കിട്ടിയാലുടനെ വീണ്ടും സംസ്‌കാരം നടക്കുമെന്നും മധ്യപ്രദേശിലെ കത്തോലിക്കാസഭയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. മരിയ സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞു.

65 കാരനായ ബിഷപ് തോമസ് 2018 ഡിസംബര്‍ 14 ന് ആണ് റോഡപകടത്തില്‍ കൊല്ലപ്പെട്ടത്. സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ വച്ച് രാത്രി പത്തുമണിയോടെയാണ് മരണം നടന്നതെന്നാണ് പറയപ്പെടുന്നത്. ഡിസംബര്‍ 18 ന് സംസ്‌കാരവും നടത്തി.

ബിഷപ്പിന്റെ മരണം അന്വേഷിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നാണ് പരാതി നല്കിയ ഡോളി തെരേസയുടെ ആരോപണം. തനിക്കെതിരെ പലയിടത്തു നിന്നും ഭീഷണികളും സമ്മര്‍ദ്ദങ്ങളും ഉണ്ടെന്നും ഇവര്‍ ആരോപിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.