ബെനഡിക്ട് പതിനാറാമന്‍ ചൈനയ്ക്കുവേണ്ടിയുള്ള ശക്തിയുള്ള മധ്യസ്ഥന്‍: കര്‍ദിനാള്‍ സെന്‍

ബെയ്ജിംങ്: ചൈനയിലെ കത്തോലിക്കാസഭയ്ക്കുവേണ്ടിയുള്ള സ്വര്‍ഗ്ഗത്തിലെ അത്ഭുതശക്തിയുള്ള മധ്യസ്ഥനായിരിക്കും പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് കര്‍ദിനാള്‍ ജോസഫ് സെന്‍.

സത്യത്തിന് വേണ്ടി പോരാട്ടം നടത്തിയ വ്യക്തിയായിരുന്നു ബെനഡിക്ട് പതിനാറാമന്‍. ചൈനയിലെ സഭയെ പിന്തുണയ്ക്കാന്‍ വേണ്ടി അസാധാരണമായ പല നടപടികളും അദ്ദേഹം കൈക്കൊള്ളുകയും ചെയ്തു. ചൈനയിലെ സഭയ്ക്കുവേണ്ടി പോപ്പ് ബെനഡിക്ട് ചെയ്ത സേവനങ്ങളെ പ്രതി സഭാംഗമെന്ന നിലയില്‍ താനേറെ നന്ദിയുള്ളവനായിരിക്കുമെന്നും ഇന്നലെ ബ്ലോഗില്‍ അദ്ദേഹം കുറിച്ചുവച്ചു.

രാജ്്യത്തിന്റെ സുരക്ഷാ നിയമങ്ങളുടെ പേരില്‍ കഴിഞ്ഞവര്‍ഷമാണ് മുന്‍ ഹോംങ്കോഗ് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോസഫ് സെന്നിനെ അറസ്റ്റ് ചെയ്തത്. നാളെ നടക്കുന്ന പോപ്പ് ബെനഡിക്ടിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനായി അഞ്ചു ദിവസത്തേക്ക് ഹോംങ്കോഗ് വിട്ടുപോകാന്‍ കര്‍ദിനാള്‍ സെന്നിന് ഭരണകൂടം അനുവാദം നല്കിയിട്ടുണ്ട്.

2006 ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് ബിഷപ് സെന്നിനെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തിയത്. 2008 ല്‍ വത്തിക്കാനില്‍ നടന്ന കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥനകള്‍ തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ടതും കര്‍ദിനാള്‍ സെന്‍ ആയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.