ഒന്നര മണിക്കൂര്‍ കാത്തുനിന്നിട്ടും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് വോട്ടു ചെയ്യാനായില്ല


കൊച്ചി: കൈയില്‍ മഷി പുരട്ടി വോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വോട്ടിംങ് യ്ന്ത്രം പണിമുടക്കി. റിപ്പയറിംങിന് വേണ്ടി കാത്തുനിന്നിട്ടും സമയം പോയത് മാത്രം ബാക്കി. ഒടുവില്‍ കൈയില്‍പുരട്ടിയ മഷിയുമായി നിര്‍വാഹമില്ലാതെ മടക്കം. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സംഭവിച്ചതാണ് ഇക്കാര്യം.

എറണാകുളം സെന്റ് മേരീസ് എല്‍ പി സ്‌കൂളിലെ 82 ാം നമ്പര്‍ ബൂത്തിലായിരുന്നു കര്‍ദിനാളിന് വോട്ട്. മധ്യപ്രദേശില്‍ സത്‌ന രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ എബ്രഹാം ഡി മറ്റത്തിന്റെ സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ പോകേണ്ടിയിരുന്നതുകൊണ്ട് നേരത്തെ തന്നെ അദ്ദേഹം ബൂത്തിലെത്തിയിരുന്നു. കൈയില്‍ മഷി പുരട്ടി വോട്ടു ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് വോ്ട്ടിംങ് യന്ത്രം പണിമുടക്കിയതായി കണ്ടത്. യന്ത്രത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മറ്റൊരു യന്ത്രം കൊണ്ടുവന്നുവെങ്കിലും അതും വിജയിച്ചില്ല.

രാവിലെ 10.30 ന് ആയിരുന്നു മധ്യപ്രദേശിലേക്ക് കര്‍ദിനാളിന് പോകേണ്ടിയിരുന്നത്. ഒന്നര മണിക്കൂര്‍ നേരം കാത്തുനിന്നിട്ടും യന്ത്രത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ സാധിക്കാത്തതുകൊണ്ട് അദ്ദേഹത്തിന് ഗത്യന്തരമില്ലാതെ മടങ്ങേണ്ടിവരികയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.