ഹേറോദോസിന്റെ കൈകളില്‍ നിന്ന് സ്‌നാപകയോഹന്നാന്റെ ജീവന്‍ രക്ഷപ്പെട്ടത് എങ്ങനെ?

ക്രിസ്തുവിന്റെ ജനനവാര്‍ത്ത അറിഞ്ഞതിന് ശേഷം ഹേറോദോസ് രാജാവ് മൂന്നുവയസിന് താഴെയുള്ള രാജ്യത്തെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുവാന്‍ കല്പന പുറപ്പെടുവിച്ചതായി നമുക്കറിയാം. ഉണ്ണീശോ എങ്ങനെയാണ് അതില്‍ നിന്ന് രക്ഷപ്പെട്ടതെന്നും നമുക്കറിയാം.

ഈ സംഭവമെല്ലാം അറിയാവുന്ന ഒരാള്‍ക്ക് സ്വഭാവികമായും ഉണ്ടാകാവുന്ന ഒരു സംശയമുണ്ട്. അങ്ങനെയെങ്കില്‍ സ്‌നാപകയോഹന്നാന്‍ രക്ഷപ്പെട്ടത് എങ്ങനെ?

മറിയം ഉണ്ണിയേശുവിന് ജന്മം നല്കുന്നതിന് മുമ്പു തന്നെ എലിസബത്ത് സ്‌നാപകനെ പ്രസവിച്ചിരുന്നുവല്ലോ? അപ്പോള്‍ ഹോറോദോസിന്റെ കൊലക്കത്തിയില്‍ നിന്ന് സ്‌നാപകന്‍ മാത്രം എങ്ങനെയാണ് രക്ഷപ്പെട്ടത്?

തിരുവചനത്തില്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്‌നാപകയോഹന്നാന്‍ രക്ഷപ്പെട്ടതിനെക്കുറിച്ചുള്ള ചില സാധ്യതകള്‍ ഇങ്ങനെയായിരിക്കാം എന്നാണ് പണ്ഡിതരുടെ അഭിപ്രായം.സ്‌നാപകനും അദ്ദേഹത്തിന്റെ മാതാപിതാക്കളും ആ സമയത്ത് ബദ്‌ലഹേമില്‍ ആയിരിക്കില്ല താമസിച്ചിരുന്നത്.മറ്റൊരു സാധ്യത ഹേറോദോസിന്റെ കണ്ണെത്താത്ത ഏതോ ഒരിടത്തായിരിക്കണം സ്‌നാപകന്റെ കുടുംബം താമസിച്ചിരുന്നത് എന്നാണ്.
ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു എന്നാണല്ലോ സുവിശേഷത്തില്‍ നാം വായിക്കുന്നത്. ഇങ്ങനെയൊരു സ്ഥലത്ത് ജീവിച്ചിരുന്നതിനാലാവാം കുഞ്ഞുയോഹന്നാന് ജീവന്‍ നഷ്ടപ്പെടാതിരുന്നത് എന്നും ദൈവശാസ്ത്രജ്ഞര്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.