ശത്രുക്കളെ സ്‌നേഹിക്കുക, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

മൊസംബിക്ക്: യേശു തന്റെ ശിഷ്യന്മാരെ വിളിച്ചിരിക്കുന്നത് ക്ഷമിക്കാനും ശത്രുക്കളെ സ്‌നേഹിക്കാനുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മെ മുറിവേല്പിക്കുന്നവരോടും ക്ഷമിക്കാന്‍..അവരെ സ്‌നേഹിക്കാന്‍. അനുരഞ്ജിതരാകാന്‍. ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മൊസംബിക്കില്‍ വിശുദ്ധബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

സംഘര്‍ഷത്തിന്റെയും സംഘടനത്തിന്റെയും മുറിവുകള്‍ ഇപ്പോഴും ഉണങ്ങാതെയിരിക്കുമ്പോള്‍ അനുരഞ്ജനം എന്ന് പറയാന്‍ വളരെ എളുപ്പമൊന്നുമല്ല, ക്ഷമയിലേക്ക് അടുത്തുചെല്ലാനും എളുപ്പമായിരിക്കുകയില്ല.

പക്ഷേ യേശുക്രിസ്തു നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നത് സ്‌നേഹിക്കാനും നല്ലതു ചെയ്യാനുമാണ്. ഇതിന്റെ അര്‍ത്ഥം നമ്മെ മുറിപ്പെടുത്തിയവരെ മറക്കുക എന്നതാണ്, അവരുമായിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്നതാണ്. പാപ്പ ഓര്‍മ്മിപ്പിച്ചു.

ശത്രുക്കളോട് ക്ഷമിക്കുക എന്ന് പറയുന്ന ക്രിസ്തു അതിനപ്പുറം മറ്റൊന്നുകൂടി പറഞ്ഞുവച്ചു. ദ്രോഹിക്കുന്നവരെ അനുഗ്രഹിക്കുക, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഇത് വളരെ ഉയര്‍ന്ന തലമാണ്. ഇവിടേയ്ക്കാണ് ക്രിസ്തു നമ്മെ ക്ഷണിച്ചിരിക്കുന്നത്. അക്രമത്തിന്റെ അടിത്തറയില്‍ നമുക്കൊരിക്കലും ഒരു ഭാവിയെ നോക്കിക്കാണാനാവില്ല, ഒരു രാഷ്ട്രം പടുത്തുയര്‍ത്താനാവില്ല.

കണ്ണിന് പകരം കണ്ണും പല്ലിനു പകരം പല്ലുമാണ് ഞാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ എനിക്കൊരിക്കലും ക്രിസ്തുവിനെ അനുഗമിക്കാന്‍ കഴിയില്ല. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.