‘വൈദികരോടുള്ള മെത്രാന്മാരുടെ പക്ഷപാതപരമായ സമീപനം സഭയെ ദുര്‍ബലപ്പെടുത്തും’


വത്തിക്കാന്‍ സിറ്റി: മെത്രാന്മാരും വൈദികരും തമ്മില്‍ സുദൃഢമായ ആത്മബന്ധം ഉണ്ടായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

വൈദികരോട് മെത്രാന്മാര്‍ കാണിക്കുന്ന പക്ഷപാതപരമായ സമീപനം സഭയെ ദുര്‍ബലപ്പെടുത്തും. വൈദികരും മെത്രാന്മാരും തമ്മിലുള്ള നല്ല ബന്ധം രൂപതയുടെ ഭരണപരമായ കാര്യങ്ങളില്‍ നട്ടെല്ലായി വര്‍ത്തിക്കുന്നു.

എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ചില മെത്രാന്മാര്‍ ഇങ്ങനെയൊരു ബന്ധം സ്ഥാപിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്നു. അത് ശുശ്രൂഷയെ നശിപ്പിക്കുന്നു. വൈദികര്‍ കടന്നുപോകുന്ന പ്രശ്‌നങ്ങളില്‍ മെത്രാന്മാര്‍ക്ക് ഇടപെടാന്‍ കഴിയണമെങ്കില്‍ അവരുമായി വ്യക്തിപരമായ ബന്ധവും അടുപ്പവും ഉണ്ടായിരിക്കണം.

മെത്രാന്റെ മുറിയുടെ വാതിലും ഹൃദയത്തിന്റെവാതിലും എപ്പോഴും വൈദികര്‍ക്ക് വേണ്ടി തുറന്നുകിടക്കണം. വൈദികര്‍ക്ക് മെത്രാന്മാര്‍ തങ്ങളുടെ ആത്മീയപിതാവാണെന്ന തോന്നലുണ്ടാകണം. തങ്ങളെ ശ്രവിക്കാന്‍ മെത്രാന്‍ തയ്യാറാണെന്ന് ബോധ്യപ്പെടണം. അപ്പോള്‍ മാത്രമേ തങ്ങള്‍ വിലയുള്ളവരായി അവര്‍ക്ക് തോന്നുകയുള്ളൂ.

ഒരു ആവശ്യത്തിന് വേണ്ടി വൈദികന്‍ മെത്രാനെ ഫോണ്‍ ചെയ്യുകയാണെങ്കില്‍ അതിനുള്ള മറുപടി ഒരു ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ അടുത്തദിവസം തന്നെ പറയാന്‍ കഴിയണം. വൈദികരും മെത്രാന്മാരും തമ്മിലുള്ള ബന്ധം വ്യവസ്ഥകള്‍ ഇല്ലാത്തതായിരിക്കണം.

ഇറ്റാലിയന്‍ ബിഷപസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സമ്മേളനം നാളെ സമാപിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.