ജൂനാഗഡ്: ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ താപസസന്യാസിനി പ്രസന്നാദേവിക്ക് ഇന്ന് വിശ്വാസസമൂഹം വിട നല്കും. രാവിലെ പത്തുമണിക്ക് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കും.
വാര്‍ദ്ധക്യസംബനധമായ അസുഖങ്ങളെതുടര്‍ന്ന് ഫെബ്രുവരി 27 നായിരുന്നു അന്ത്യം. മാര്‍ച്ച് 13ന് 89 ാം പിറന്നാളിലേക്ക് കടക്കാനിരിക്കെയായിരുന്നു അന്ത്യം.
ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസനുഷ്ഠിക്കുകയായിരുന്നു ഈ മലയാള താപസ സന്യാസിനി. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി സെന്റ് ആന്‍സ് കത്തോലിക്കാദേവാലയത്തിന് സമീപത്തായിരുന്നു താമസം. രാജ് കോട്ട് ബിഷപ് ജോസ് ചിറ്റൂപ്പറമ്പിലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇവിടേയ്ക്ക് താമസം മാറിയത്.
ഇവിടെത്തെ കര്‍മ്മലീത്ത വൈദികന്‍ ഫാ.വിനോദ് കാനാട്ടിന്റെ സംരക്ഷണയിലായിരുന്നുഅവസാന ദിനങ്ങള്‍. രോഗബാധയെതുടര്‍ന്ന് ആശുപത്രിയില്‍പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണത്തിന് രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട്,ബെനഡിക്ടന്‍ എന്നീ സന്യാസസമൂഹങ്ങളില്‍ ചേര്‍ന്നുവെങ്കിലും രണ്ടിടവും വിട്ട് ഏതെങ്കിലും ഒരു സന്യാസസമൂഹത്തിന്റെ ഭാഗമാകാതെ ഏകാന്തതാപസജീവിതം നയിച്ചുവരികയായിരുന്നു പ്രസന്നാദേവി.
തൊടുപുഴ ഏഴുമുട്ടം സ്വദേശിനിയാണ്. 1997ല്‍ വത്തിക്കാന്‍ പ്രസന്നാദേവിയുടെ താപസജീവിതത്തിന് അംഗീകാരം നല്കി.