ഉണ്ണീശോയെ വണങ്ങാനെത്തിയ ജ്ഞാനികള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു?

ഓരോ ക്രിസ്മസ് കാലത്തും ഓര്‍മ്മയുണര്‍ത്തുന്നവരാണ് ഉണ്ണീശോയെ കാണാനെത്തിയ ജ്ഞാനികള്‍. കിഴക്കുദിച്ച നക്ഷത്രത്തെ അനുധാവനം ചെയ്ത് ബെദ്‌ലെഹേമിലേ പുല്‍ക്കൂട്ടില്‍ എത്തിച്ചേര്‍ന്നവരാണ് ആ ജ്ഞാനികള്‍. അവര്‍ ഉണ്ണിയെ ആരാധിക്കുകയും കാഴ്ചദ്രവ്യങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

പിന്നീട് ഉണ്ണി ജനിച്ച സ്ഥലം ഹേറോദോസിനെ അറിയിക്കാതെ അവര്‍ മറ്റൊരു വഴിയെ മടങ്ങിപ്പോയി. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്ന് കിട്ടിയ വിവരങ്ങളാണിവയെല്ലാം. ജ്ഞാനികള്‍ എന്നല്ലാതെ അവര്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നില്ല.

സുവിശേഷം അവരുടെ മടങ്ങിപ്പോക്കിനെക്കുറിച്ച് പ്രസ്താവിച്ച് അവസാനിപ്പിച്ചുവെങ്കിലും സഭയുടെ പാരമ്പര്യം അവരെ പിന്തുടരുന്നുണ്ട്. പാരമ്പര്യമാണ് ജ്ഞാനികള്‍ മൂന്നുപേരുണ്ടായിരുന്നുവെന്ന് പറയുന്നത്. മെല്‍ച്ചിയോര്‍, കാസ്പര്‍, ബാല്‍ത്താസര്‍ എന്നിങ്ങനെയായിരുന്നുവത്രെ അവരുടെ പേരുകള്‍.

പഴയകാലത്തെ മൂന്നു ഭുഖണ്ഡങ്ങളുടെ പ്രതിനിധികളായിരുന്നു അവരെന്നും പറയപ്പെടുന്നു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രതിനിധികളായിരുന്നുവത്രെ അവര്‍. ക്രിസ്തുവുമായുള്ള കണ്ടുമുട്ടല്‍ അവരുടെ ജീവിതത്തില്‍ വളരെ വലിയ തോതില്‍ മാറ്റം വരുത്തി.

അവര്‍ വൈകാതെ ക്രൈസ്തവരായി. അവര്‍ വിശ്വാസവീരന്മാരും രക്തസാക്ഷിത്വം വരിക്കാന്‍ വരെ സന്നദ്ധരാകുകയും ചെയ്തു. അതുപോലെ അവരെ വിശുദ്ധരായിട്ടാണ് പരിഗണിക്കുന്നതും. ഇവിടം കൊണ്ടും അവരുടെ കഥ തീരുന്നില്ല.

നാലാം നൂറ്റാണ്ടില്‍ വിശുദ്ധ ഹെലേന വിശുദ്ധ നാട് സന്ദര്‍ശിച്ചപ്പോള്‍ അനേകം തിരുശേഷിപ്പുകള്‍ കണ്ടെത്തി. അതില്‍ ഒന്ന് മൂന്ന് രാജാക്കന്മാരുടെ അസ്ഥിക്കഷ്ണങ്ങളുമായിരുന്നു. അതുമായിട്ടാണ് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് ഹെലേന മടങ്ങിപ്പോയത്.

പിന്നീട് അവിടെ നിന്ന് അത് മിലാനിലേക്കും ഒടുവില്‍ ജര്‍മ്മനിയിലെ കൊളോണിലും ആ തിരുശേഷിപ്പ് എത്തിച്ചേര്‍ന്നു. റോമന്‍ ചക്രവര്‍ത്തിയായ ഫ്രെഡറിക് ആണ് അത് അവിടെയെത്തിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.