മതപരിവര്‍ത്തന നിരോധിത നിയമം; ഒന്നരവയസുകാരി ഉള്‍പ്പടെ ആറു പേര്‍ കസ്റ്റഡിയില്‍

ഗാസിപ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ മതപരിവര്‍ത്തന നിരോധിത നിയമം പ്രയോഗിച്ച് ആറു ക്രൈസ്തവരെ റിമാന്‍ഡ് ചെയ്തു.ഇതില്‍ രണ്ടുപേര്‍ സുവിശേഷപ്രഘോഷകരാണ്. റിമാന്റ് ചെയ്യപ്പെട്ടവരില്‍ ഒന്നരവയസുകാരിയും ഉള്‍പ്പെടുന്നു.

ഈ കുട്ടിയുടെ മാതാപിതാക്കള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അങ്ങനെയാണ് ഒന്നരവയസുകാരിയും റിമാന്‍ഡിലായിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള മതപരിവര്‍ത്തന നിരോധിത നിയമത്തിന്റെ പേരിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

ഏപ്രില്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഞായറാഴ്ച പ്രാര്‍ത്ഥനാസമ്മേളനത്തിനിടയില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു പോലീസ് സ്ഥലത്തെത്തിയതും അറസ്റ്റ് നടന്നതും. അമ്പതിനായിരം രൂപ വാഗ്ദാനം ചെയ്താണ് ഗ്രാമവാസികളെ ഈ പ്രാര്‍ത്ഥനാസമ്മേളനത്തില്‍ പങ്കെടുപ്പിച്ചതെന്ന് പരാതിക്കാരനായ ഭൂപേന്ദ്ര സിംങ് ആരോപിച്ചു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ വേണ്ടിയായിരുന്നുവത്രെ ഇത്..

എന്നാല്‍ ഇത് അറസ്റ്റിലായവര്‍ നിഷേധിച്ചു. സാധാരണപോലെയുള്ള പ്രാര്‍ത്ഥനാസമ്മേളനമാണ് ഞായറാഴ്ച നടത്തിയതെന്നും മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും പാസ്റ്റര്‍ ദിനനാഥ് അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് ഉത്തര്‍പ്രദേശിലാണ്. 149 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.