കാന്‍സര്‍ രോഗികള്‍ക്ക് സമാധാനപൂര്‍വ്വം മരിക്കാന്‍ അവസരമൊരുക്കുന്ന ഹോളിക്രോസ് കന്യാസ്ത്രീകള്‍

ന്യൂഡല്‍ഹി: സമാധാനത്തോടും ശാന്തതയോടും കൂടിയ മരണമാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ കാന്‍സര്‍ രോഗികളുടെ മരണം അത്രത്തോളം സമാധാനഭരിതമല്ല. കടുത്തവേദനയിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഹോം ഓഫ് പെയ്ന്‍ലസ് പീസ് എന്ന സ്ഥാപനത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നത്. സിസ്റ്റേഴ്‌സ് ഓഫ് ഹോളിക്രോസ് സന്യാസസമൂഹാംഗങ്ങളാണ് ഈ സ്ഥാപനത്തിലെ ശുശ്രൂഷകര്.

ജീവിതത്തിലേക്ക് തിരികെവരാന്‍ സാധ്യതയില്ലാത്ത കാന്‍സര്‍രോഗികളുടെ അന്ത്യനിമിഷങ്ങളെ ആശ്വാസപ്രദമാക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അതുകൊണ്ട് രോഗികളും ബന്ധുക്കളുംഇവരെ വിശേഷിപ്പിക്കുന്നത് മാലാഖമാര്‍ എന്നാണ്. കന്യാസ്ത്രീമാരുടെ പരിചരണവും സ്‌നേഹവുംവാക്കുകളില്‍ വര്‍ണ്ണിക്കാനാവാത്തതാണ.

ഞങ്ങള്‍ മാലാഖമാരാണോയെന്ന് അറിയില്ല. പക്ഷേ ദൈവം ഞങ്ങളെ ഈ ശുശ്രൂഷയ്ക്കായി നിയോഗിച്ചിരിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. പേരോ പ്രശസ്തിയോ ലക്ഷ്യമാക്കിയല്ല ഈ ശുശ്രൂഷ ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്‌ദൈവസ്‌നേഹം മാത്രം. ഹോളിക്രോസ് സിസ്‌റ്റേഴ്‌സ് പറയുന്നു.

കാന്‍സര്‍രോഗികളെ പരിചരിക്കാനും അവരുടെഅന്ത്യനിമിഷങ്ങളെ ശാന്തമാക്കാനുമായി ഇങ്ങനെയൊരു സ്ഥാപനത്തിന്റെ തുടക്കം1986 നവംബര്‍ രണ്ടിന് മുംബൈയിലായിരുന്നു, ശാന്തി ആവേദന സദന്‍ എന്ന പേരുള്ള ഈ സ്ഥാപനം ആരംഭിച്ചത് കത്തോലിക്കനായ ഡോ. ലൂയിസ് ജോസ് ഡിസൂസയായിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഹോളിക്രോസ് സിസ്‌റ്റേഴ്‌സിന് ഏല്പിച്ചുകൊടുക്കുകയായിരുന്നു. ഇവരുടെ സമര്‍പ്പണവും സ്‌നേഹവും മനസ്സിലാക്കിക്കൊണ്ടാണ് ഈ നിയോഗം അവരെ ഏല്പിച്ചുകൊടുത്തതെന്ന് ഡോക്ടര്‍ പറയുന്നു.

രണ്ടാമത് ഗോവയിലും മൂന്നാമത് ന്യൂഡല്‍ഹിയിലുമാണ് ഇത്തരം സെന്റര്‍ ആരംഭിച്ചത്. സിസ്റ്റര്‍ ആന്‍സി കൊട്ടുപ്പള്ളിക്കാണ് ന്യൂഡല്‍ഹിയിലെ സ്ഥാപനത്തിന്റെ ഭരണചുമതല. ന്യൂഡല്‍ഹിയിലെ സെന്ററില്‍ 11 സ്ത്രീകളും ഏഴു പുരുഷന്മാരും രോഗികളായികഴിയുന്നു. ഇതുവരെ ഏഴായിരത്തോളം രോഗികളെ ശുശ്രൂഷിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ രോഗികള്‍ക്കും തുല്യസ്ഥാനമാണ് നല്കുന്നത് എന്നതാണ് ഇവിടുത്തെപ്രത്യേകത. രോഗികളെ മാത്രമല്ല അവരുടെ ബന്ധുക്കള്‍ക്കും സിസ്‌റ്റേഴ്‌സ് വേണ്ട വിധത്തിലുള്ള കൗണ്‍സലിംങ് നല്കുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.