മറ്റുള്ളവര്‍ക്ക് ഇടം നല്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മറ്റുളളവര്‍ക്ക് ഇടം നല്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മള്‍ നമ്മോട് തന്നെ ഈ ചോദ്യം ചോദിക്കണം. മറ്റുള്ളവര്‍ക്ക് ഇടം നല്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? അവകാശങ്ങള്‍ ഒന്നും ഇല്ലാതെ, മറ്റുള്ളവരെ കേള്‍ക്കാന്‍,അവരെ സ്വതന്ത്രരാക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ?

നിനക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞ് മറ്റുള്ളവരെ നിശ്ശബ്ദരാക്കരുത്.അവര്‍ക്ക് സംസാരിക്കാന്‍ അവസരംകൊടുക്കുക. അവര്‍ക്ക് ഇടം നല്കുക. അതോടൊപ്പം തന്നെ നാം മറ്റുള്ളവരെ യേശുവിലേക്കാണോ അതോ നമ്മിലേക്കാണോ ആകര്‍ഷിക്കുന്നതെന്നും പാപ്പ ചോദിച്ചു.

എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ് എന്ന പറഞ്ഞ സ്‌നാപകയോഹന്നാന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ സേവനമനോഭാവം വെളിപെടുത്തുന്നു. മിശിഹായ്ക്ക് വഴി ഒരുക്കുന്നതിന് അയയ്ക്കപ്പെട്ടവനായിരുന്നു സ്‌നാപകന്‍. അത് പൂര്‍ണ്ണസമര്‍പ്പണത്തോടുകൂടി സ്‌നാപകന്‍ ചെയ്തു. തനിക്ക് പേരും പെരുമയും സൃഷ്ടിക്കാന്‍ സ്‌നാപകന്‍ ശ്രദ്ധിക്കുന്നില്ല. മറിച്ച് ശിഷ്യരെ യേശുവിന്റെ അനുയായികളാക്കാനാണ് സ്‌നാപകന്‍ ശ്രമിക്കുന്നത്. സേവന മനോഭാവത്തോടെ യേശുവിന് ഇടം നല്കാനുള്ള തന്റെ കഴിവാണ് സ്‌നാപകന്‍ പ്രകടിപ്പിക്കുന്നത്.

പദവികളോടും സ്ഥാനമാനങ്ങളോടുമുള്ള ആദരവും അംഗീകാരവും പാരിതോഷികവുംപ്രതീക്ഷിക്കാത്ത സ്‌നാപകന്റെ പ്രവൃത്തി ഉദാത്തമാണ്. ഉചിതമായ നിമിഷത്തില്‍ സ്വയം പിന്മാറുക എന്ന പുണ്യം നാം വളര്‍ത്തിയെടുക്കണമെന്നും സ്‌നാപകനെ ഉദാഹരിച്ചുകൊണ്ട് പാപ്പ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.