നല്ല അജപാലകരാകാന്‍ കര്‍ത്താവിന്റെ സ്‌നേഹം ജീവിച്ചാല്‍ മതി: മാര്‍പാപ്പ

ബുഡാപെസ്റ്റ്: നല്ല അജപാലകരാകാന്‍ കര്‍ത്താവിന്റെ സ്‌നേഹം ജീവിച്ചാല്‍ മതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറി സന്ദര്‍ശനത്തിന്റെ ഭാഗമായി ബുഡാപെസ്റ്റില്‍ മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സമര്‍പ്പിതരും വൈദികാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

കര്‍ത്താവ് നമ്മോട് കല്പിച്ചതും അവന്റെ ആത്മാവിന്റെ ദാനവുമായ സ്‌നേഹം ജീവിക്കാന്‍ നമുക്ക് കഴിയുമെങ്കില്‍ നല്ല അജപാലനം സാധ്യമാണ്. കര്‍ക്കശരായിരിക്കാതെ കരുണയും അനുകമ്പയും നിറഞ്ഞവരാകാന്‍ അദ്ദേഹം വൈദികരോട് ആഹ്വാനം ചെയ്തു.

പല യൂറോപ്യന്‍ രാജ്യങ്ങളും ദൈവവിളിയുടെ കാര്യത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പാപ്പ പരാമര്‍ശിച്ചു. ഇടവകയുടെയും അജപാലനജീവിതത്തിന്‌റെയും ആവശ്യങ്ങള്‍ അനവധിയാണ്. മറുവശത്ത് ദൈവവിളികള്‍ കുറയുന്നു. വൈദികര്‍ വളരെ കുറഞ്ഞുകൊണ്ടിരിക്കുന്നു.വര്‍ഷങ്ങള്‍ കഴിയുംതോറും ദൈവവിളിയുടെ കാര്യത്തില്‍ തളര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നു. ഇടയന്മാരും അല്മായരും കൂട്ടുത്തരവാദികളാണെന്ന അവബോധം പുലര്‍ത്തുന്നത് സുപ്രധാനമാണ്.

എല്ലാറ്റിനുമുപരിയായി പ്രാര്‍ത്ഥന അവശ്യമാണ്. കാരണം ഉത്തരങ്ങള്‍ വരുന്നത് കര്‍ത്താവില്‍ നിന്നാണ്. ലോകത്തില്‍ നിന്നല്ല . അത് കമ്പ്യൂട്ടറില്‍ന ിന്നുമല്ല സക്രാരിയില്‍ നിന്നാണ്.അജപാലന ദൈവവിളിയോടുള്ള തീവ്രാഭിലാഷത്തോടെ പ്രത്യേക സമര്‍പ്പണം വഴി യേശുവിനെ അനുഗമിക്കുന്നതിനോടുള്ള ആകര്‍ഷണം യുവജനങ്ങള്‍ക്ക് ഉത്സാഹപൂര്‍വ്വം നല്കാനുള്ള വഴികള്‍ തേടുകയും വേണം. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.