ദക്ഷിണ സുഡാന്‍ പ്രസിഡന്റും വിമതനേതാവും വത്തിക്കാനില്‍ ധ്യാനത്തില്‍ പങ്കെടുക്കുന്നു


വത്തിക്കാന്‍ സിറ്റി: ദക്ഷിണസുഡാന്‍ പ്രസിഡന്റ് സല്‍വാ ഖീറും വിമത നേതാവ് റെയ്ക് മച്ചാറും വത്തിക്കാനില്‍ ധ്യാനത്തില്‍ പങ്കെടുക്കുന്നു. അഞ്ചുവര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും ധ്യാനത്തില്‍ പങ്കെടുക്കുന്നത്.

മുന്‍വൈസ് പ്രസിഡന്റ്, പ്രമുഖ സഭാ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും ഈ ധ്യാനത്തില്‍ പങ്കെടുക്കും. ഇന്ന് ആരംഭിക്കുന്ന ധ്യാനത്തില്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി സന്ദേശം നല്കും. നാളത്തെ ധ്യാനം സമാപിക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്കും.

രാഷ്ട്രീയപരം എന്നതിനെക്കാള്‍ സഭാപരമായി കൂടി ഈ ധ്യാനത്തിന് പ്രാധാന്യമുണ്ട്. ആംഗ്ലിക്കന്‍ സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം കൂടിയാണ് ഇത്.

ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം മാര്‍പാപ്പയും ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയും സ്‌കോട്ട് ലാന്റിലെ മുന്‍ പ്രിസ്ബറ്റേറിയന്‍ സഭാ മോഡറേറ്റര്‍ റവ. ജോണ്‍ ചാമേഴ്‌സും ഒപ്പുവച്ച ബൈബിളുകള്‍ സമ്മാനിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.